ദുരന്തനിവാരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പഠനം നടത്തി ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി

New Update
kanjirapalli mazhamapini

കോട്ടയം: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ പ്രദേശങ്ങളിൽ  മഴമാപിനികൾ സ്ഥാപിച്ച് മുന്നറിയിപ്പ് സംവിധാനം ഒരുക്കാൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി എന്ന സ്ഥാപനം ഇതുസംബന്ധിച്ച് പഠനം നടത്താൻ കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ സന്ദർശനം നടത്തി.

Advertisment

കാഞ്ഞിരപ്പളളി പ്രദേശത്ത് അടിക്കടിയുണ്ടാകുന്ന മഴയുടെ തോത് ചുറ്റുമുളള പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാൽ ഉരുൾപൊട്ടൽ, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയേപ്പറ്റി പഠനം നടത്തുകയാണ് ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തവും മേഘ വിസ്ഫോടനവും ഉണ്ടാകാൻ സാധ്യതയുള്ള വാഗമൺ, കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട്, കോരൂത്തോട്, കണമല എന്നീ ചെരുവുള്ള പ്രദേശങ്ങളിൽ മഴമാപിനികൾ സ്ഥാപിച്ച് ഉരുൾപ്പൊട്ടൽ സാധ്യത, പ്രളയ സാധ്യത എന്നിവ മനസിലാക്കുകയും പ്രദേശങ്ങളിൽ  പ്രത്യേക മാപ്പിംഗ് നടത്തി മഴയുടെ അളവനുസരിച്ച് സ്ഥലങ്ങളെ 2.5 സ്‌ക്വയർ കിലോമീറ്റർ വീതം ഗ്രിഡ് ആയി തരംതിരിക്കുകയും ദുരന്തമേഖല തിരിച്ചറിഞ്ഞ് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കയും ചെയ്യാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴിയുടെ അധ്്യക്ഷതയിൽ  ചേർന്ന യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ ടി.ജെ മോഹനൻ, ഷക്കീല നസീർ, ജോയിന്റ് ബി.ഡി.ഒ. ടി.ഇ. സിയാദ്, പ്രോജക്ട് ഡയറക്ടർ സി.കെ. വിഷ്ണുദാസ്, അംഗങ്ങളായ എ.ആർ. രഞ്ജിനി, ഹൃദ്യ രേവതി, നിബിൻ നൈജു, അൻസാബ് അമാൻ, വനിതാ ക്ഷേമ ഓഫീസർ സി. പ്രശാന്ത്, സ്വരുമയുടെ ഭാരവാഹികളായ റിയാസ് കാൾട്ടക്സ്, ജോയി മുണ്ടാംപളളി എന്നിവർ പങ്കെടുത്തു.