തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് 64 പേർക്ക് അടിയന്തിര വൈദ്യസഹായം എത്തിച്ച് കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നായി 15 കനിവ് 108 ആംബുലൻസുകൾ ആണ് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശാനുസരണം വൈദ്യസഹായം ഒരുക്കാൻ വിന്യസിച്ചിരുന്നത്.
ആരോഗ്യവകുപ്പ് തൃശ്ശൂർ പൂരം നോഡൽ ഓഫിസറും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ. അനൂപ്, അസിസ്റ്റൻ്റ് നോഡൽ ഓഫിസർ ഡോ. പി.കെ രാജു എന്നിവരുടെ മേൽനോട്ടത്തിൽ ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസസ് പ്രോഗ്രാം മാനേജർ കിരൺ പി.എസ്, എമർജൻസി മാനേജ്മെൻ്റ് എക്സിക്യൂട്ടീവ് ഷഹബാസ്. എൻ എന്നിവരുടെ നേതൃത്വത്തിലുള്ള 15 ആംബുലൻസ് പൈലറ്റുമാരും 15 എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരും അടിയന്തിര ഘട്ടങ്ങളിൽ വൈദ്യസഹായം എത്തിക്കാൻ സ്ഥലത്ത് സജ്ജമായിരുന്നു.
46 പേർക്ക് നേരിട്ടുള്ള വൈദ്യസഹായം നൽകുന്നതിനും 18 പേരെ വിദഗ്ദ ചികിത്സയ്ക്ക് മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതിനും കനിവ് 108 ആംബുലൻസ് സേവനം ലഭ്യമാക്കി. നെഞ്ചുവേദന, ശ്വാസ തടസ്സം, ജെന്നി, തലകറക്കം, അപകടം, എന്നിങ്ങനെ വിവിധ അത്യാഹിതങ്ങൾക്ക് ആണ് കനിവ് 108 ആംബുലൻസ് സേവനം ലഭ്യമാക്കിയത്.