കോട്ടയം:_കടലിൻ്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യവുമായി കടലവകാശ നിയമം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് എം തീരദേശ സംരക്ഷണ യാത്ര നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ അറിയിച്ചു.
2008 ൽ വനാവകാശ നിയമ നിർമ്മാണത്തിലൂടെ ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ രാജ്യം സംരക്ഷിച്ചത് പോലെ ബ്ലൂ ഇകോണമി പോളിസി മൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുവാൻ കടലവകാശ നിയമം നിർമിക്കണമെന്ന് രാജ്യത്ത് ആദ്യമായി പാർലമെന്റിൽ ആവശ്യപ്പെട്ടത് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയാണ്.
ഡൽഹിയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലും ഈ ആവശ്യം ഉന്നയിച്ചു.എല്ലാ രാഷ്ട്രീയ പാർട്ടികളും കേരള കോൺഗ്രസ് എം ഉന്നയിച്ച ഈ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.എത്രയും വേഗം കടലവകാശ നിയമനിർമ്മാണം നടത്തണമെന്നതാണ് തീരദേശ സംരക്ഷണ യാത്രയുടെ പ്രധാന ആവശ്യം.മെയ് 1 ന് കാസർഗോഡ് നിന്നും ആരംഭിച്ച് മെയ് 9 ന് തിരുവനന്തപുരത്ത് സമാപിക്കും.
കേരളത്തിലെ ഒൻപത് തീരദേശ ജില്ലകളിലെ കടൽത്തീര മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര കടന്നുപോകുന്നത്.കടൽ മണൽ ഖനന പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിക്കുക,സി .എ .ഡി .എ .എൽ (CADAL -കടൽ)എന്ന സന്നദ്ധ സംഘടന മുന്നോട്ടു വച്ചിട്ടുള്ള നിർദ്ദേശങ്ങൾ പൂർണ്ണമായും നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും തീരദേശ സംരക്ഷണ യാത്രയിൽ ഉന്നയിക്കും.
മെയ് ഒന്നിന് കാസർഗോഡ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി തീരദേശ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്യും.യാത്രയുടെ ലോഗോ പാർട്ടി ചെയർമാൻ ജോസ് കെ മാണി കോട്ടയത്ത് യൂത്ത്ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രകാശിപ്പിച്ചു.സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടന്റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ, അഡ്വ.ജോബ് മൈക്കിൾ എംഎൽഎ, ഡോ.സ്റ്റീഫൻ ജോർജ്, അഡ്വ.അലക്സ് കോഴിമല,സാജൻ തൊടുക, ഷെയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, എസ്.അയ്യപ്പൻ പിള്ള,ജോമോൻ പൊടിപാറ,ജോഷ്വാ രാജു,അഖിൽ ബാബു എന്നിവർ പ്രസംഗിച്ചു.