Advertisment

നവതിയുടെ നിറവിൽ ഹൃദയകുമാരി;  ശിവാനുഗ്രഹംതേടി അയ്മുറി ശിവക്ഷേത്രത്തിൽ

666

കൂവപ്പടി ജി. ഹരികുമാർ

Advertisment

പെരുമ്പാവൂർ: തൊണ്ണൂറിന്റെ നിറവിലാണ് ഭാഗവതാചാര്യ കാവുംപുറം നായാട്ടുകാവിനടുത്ത് 'നന്ദന'ത്തിൽ ഹൃദയകുമാരി. മലയാളത്തിലെ പ്രശസ്ത കവയിത്രി സഹോദരിമാരായ അന്തരിച്ച സുഗതകുമാരിയുടെയും ഹൃദയകുമാരിയുടെയും കുടുംബത്തിൽ നിന്നുതന്നെയാണ് ഈ ഹൃദയകുമാരിയും. അച്ഛൻ സംസ്കൃതാധ്യാപകനായിരുന്ന വാസുദേവൻ നായർ സുഗതകുമാരി ടീച്ചറുടെയും ഹൃദയകുമാരി ടീച്ചറുടെയും നേരമ്മാവൻ.

സുഗതകുമാരി ടീച്ചറുടെ അച്ഛൻ സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്കർത്താവും കവിയുമായിരുന്ന ബോധേശ്വരന്റെ നെയ്യാറ്റിൻകര താഴമൺ കുടുംബവഴിയിൽ അങ്ങനെയാണ് രണ്ടു ഹൃദയകുമാരിമാരുണ്ടായത്. പെരുമ്പാവൂർ തെറ്റിക്കോട്ട് ശിവശങ്കരപ്പിള്ളയുമായുള്ള വിവാഹം കഴിഞ്ഞതോടെ പെരുമ്പാവൂരിലെത്തിയതാണ് ഈ ഹൃദയകുമാരി. വർഷങ്ങളോളം കോടനാട് മേനോൻ കവലയ്ക്കടുത്ത് പുത്തൻപുരയിൽ വീട്ടിൽ ജീവിച്ചു.

33

അച്ഛനിൽ നിന്നും പകർന്നുകിട്ടിയതാണ് പുരാണേതിഹാസങ്ങളോടും കാവ്യങ്ങളോടുമുള്ള പ്രതിപത്തി. ഭാഗവതവും നാരായണീയവും ഭഗവത്ഗീതയുമൊക്കെ നന്നേ ചെറുപ്പത്തിൽ ഹൃദിസ്ഥമാക്കിയത് അച്ഛനിൽ നിന്നാണ്.  ഇരുപത്തഞ്ചു വർഷത്തോളമായി ആചാര്യസ്ഥാനീയയായി ഭാഗവതസപ്‌താഹവേദികളിലും നാരായണീയ സത്സംഗങ്ങളിലും സജീവമായിട്ടുണ്ട്. 2000-ൽ അഖിലകേരള നാരായണീയ പുരസ്‌കാരം ലഭിച്ചത് ഹൃദയകുമാരിചേച്ചിയ്ക്കായിരുന്നു.

ഇടപ്പള്ളി  സ്വരുപം ഗണപതിക്ഷേത്രത്തിൽ നിന്നും തമ്പുരാൻ വക ഭാഗവതവിശാരദ പുരസ്‌കാരം. കേരളത്തിൽ പലയിടങ്ങളിലായി 2000-ല്പരം ശിഷ്യർ. നവതിയാഘോഷം തോട്ടുവ ധന്വന്തരി ക്ഷേത്രത്തിൽ ഗംഭീരമായി ഈയടുത്തയിടെ നടന്നു. നവതീസമർപ്പണമായി ശ്രീമഹാശിവപുരാണം സമ്പൂർണ്ണമായി പാരായണം ചെയ്യണമെന്ന ആഗ്രഹം തോന്നിയപ്പോൾ വായനയ്ക്കായി തിരഞ്ഞെടുത്ത ഇടം അയ്മുറി ശിവക്ഷേത്രമാണ്.

333

അഷ്ടാദശപുരാണങ്ങളിലൊന്നായ ശിവപുരാണത്തിലെ പന്ത്രണ്ട് സംഹിതകളിലായുള്ള ഒരു ലക്ഷം ശ്ലോകങ്ങൾ പത്തുദിവസത്തോളമെടുത്താണ് വായിച്ചുതീർക്കുകയെന്ന് അവർ പറഞ്ഞു. തിങ്കളാഴ്ചയാണ് വായന തുടങ്ങിയത്. നിത്യേന രാവിലെ 8ന് ആരംഭിച്ച് വൈകിട്ട് 6 മണിയോടെ പൂർത്തിയാക്കും. ക്ഷേത്രത്തിൽ നിന്ന് നൽകുന്ന നിവേദ്യമാണ് ഭക്ഷണം.

വാർദ്ധക്യത്തിലെ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഇടവേളകളിൽ വായനയ്ക്കായി ശിഷ്യരും കൂടെയുണ്ട്.  മുടക്കുഴ തൃക്കയിൽ ഉണ്ണികൃഷ്ണൻ, അയ്മുറി ഉണ്ണികൃഷ്ണ വാര്യർ, കൂവേലിമഠം ഭൂവനേശ്വരിക്കുഞ്ഞമ്മ തുടങ്ങിയവർ പാരായണത്തിൽ സഹായിക്കുന്നു.  ലീല (റിട്ട. ഹെഡ്മിസ്ട്രസ്സ് - മഞ്ഞുമ്മൽ), വേണുഗോപാൽ (യു.എസ്.) എന്നിവരാണ് ഹൃദയകുമാരിയുടെ മക്കൾ.

Advertisment