കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്തിൻ്റെ 2024 - 2025 വാർഷിക പദ്ധതിയുടെ ഭാഗമായി. ഭാരതീയ ചികിത്സാ സഹയായത്തോടെ നടപ്പിലാക്കുന്ന സ്ത്രീകളുടെ സമഗ്ര ആരോഗ്യത്തിനായുള്ള ആരോഗ്യ ലക്ഷ്മി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എം പി നിർവ്വഹിച്ചു.
1.6 കോടി രൂപയുടെ ആയുർവേദ മരുന്നുകളാണ് ഈ പദ്ധതി വഴി വിതരണം ചെയ്യുന്നത്.
തുടർന്ന് ജീവിത ശൈലിയും സ്ത്രീ രോഗങ്ങളും - ആയുർവേദ സമീപനം എന്ന വിഷയത്തെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.
സ്ത്രീകൾക്കുണ്ടാകുന്ന ആർത്തവപ്രശ്‌നങ്ങൾ , ഹോർമോൺ വ്യതിയാനങ്ങൾ , ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങൾ, കൗമാരക്കാരിൽ ഉണ്ടാകുന്ന ആർത്തവ ചക്രത്തിലെ ക്രമക്കേടുകൾ, അമിത രക്തസ്രാവം ,വെള്ളപോക്ക് മുതലായ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായി ജില്ലയിലെ മുഴുവൻ സർക്കാർ ആയുർവേദ സ്ഥാപനങ്ങൾ വഴി ആരോഗ്യലക്ഷ്മി പദ്ധതി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുള്ളത്.
എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം. എൽ. എ മുഖ്യാതിഥിയായിരുന്നു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, ആരോഗ്യ - വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. ജെ ജോമി,ആശുപത്രി സൂപ്രണ്ട് ഡോ.എ ഷമ്മി,ഡോ സിന്ധു ആൻ്റണി,ഡോ. വി ലക്ഷ്മി,കെ.വി ആന്റണി എന്നിവർ പ്രസംഗിച്ചു.