കൊച്ചി-മുസിരിസ് ബിനാലെ പവലിയൻ ഉദ്ഘാടനം ചെയ്തു

New Update
IMG .
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ ഹൃദയമിടിപ്പായി വിശേഷിപ്പിക്കാവുന്ന കെ.എം.ബി പവലിയൻ കലാപ്രേമികള്‍ക്കായി സമര്‍പ്പിച്ചു. സമകാലിക കല, പൊതുസംവാദം, കൊച്ചിയുടെ ചരിത്രപരമായ അടരുകൾ എന്നിവ ഒത്തുചേരുന്ന ഊർജ്ജസ്വലമായ പുതിയ സാംസ്കാരിക ഇടമായാണ് ഫോര്‍ട്ട്കൊച്ചി ബാസ്റ്റിന്‍ ബംഗ്ലാവില്‍ ഒരുക്കിയിട്ടുള്ള പവലിയൻ വിഭാവനം ചെയ്തിട്ടുള്ളത്.

ലളിതവും ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്നതുമായ രീതിയിലാണ് പവലിയന്റെ രൂപകല്പന. പ്രഭാഷണങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, കലാപ്രകടനങ്ങൾ എന്നിവ ബിനാലെയിലുടനീളം സംഘടിപ്പിക്കാൻ സഹായിക്കും. ഒരു നിര്‍മ്മിതി എന്നതിലുപരി, ബിനാലെയുടെ കാഴ്ചപ്പാടിന്റെ പ്രതീകം കൂടിയാണ് ഈ പവലിയൻ. കലാപരമായ കൈമാറ്റങ്ങൾക്കും ക്രിയാത്മകമായ ചിന്തകൾക്കും സാംസ്കാരിക വിനിമയങ്ങൾക്കും ഇത് വേദിയൊരുക്കും.

കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും കലയുമായുള്ള ജനങ്ങളുടെ ഇടപെടലിനെ കൊച്ചി ബിനാലെ മാറ്റിമറിച്ചുവെന്ന് ചടങ്ങിൽ സംസാരിച്ച കേരള മ്യൂസിയം ഡയറക്ടർ അദിതി നായർ-സക്കറിയാസ് ചൂണ്ടിക്കാട്ടി. സാംസ്കാരിക സമൂഹത്തിന്റെയും പ്രേക്ഷകരുടെയും പൂർണ്ണമായ പിന്തുണ ടീമിന് ലഭിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്സൺ ഡോ. വേണു വി, കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ട്രസ്റ്റി ബോണി തോമസ്, കെ.ബി.എഫ് സിഇഒ തോമസ് വര്‍ഗീസ്, , പ്രോഗ്രാംസ് ഡയറക്ടർ മാരിയോ ഡിസൂസ, എഡിറ്റോറിയൽ ആൻഡ് കമ്മ്യൂണിക്കേഷൻ മേധാവി അശ്വതി ഗോപാലകൃഷ്ണൻ, മുൻ മേയറും ചരിത്രകാരനുമായ കെ.ജെ. സോഹൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
Advertisment
Advertisment