കൊല്ലം: ആതുരസേവനരംഗത്ത് മികച്ച സംവിധാനങ്ങൾ ഒരുക്കി വികസന കുതിപ്പിന് വേഗത കൂട്ടുകയാണ് കുണ്ടറ താലൂക്ക് ആശുപത്രി.
പുതുകെട്ടിട നിർമാണം അന്തിമഘട്ടത്തിലെത്തിയതോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പിന്തുണയോടെ ഡയാലിസിസ് യൂണിറ്റും വരികായണിവിടെ.
പതിറ്റാണ്ടുകൾക്ക് മുൻപ് ഓടിട്ട കെട്ടിടത്തിലാണ് ആശുപത്രി തുടങ്ങിയത്. നിലവിൽ കിഫ്ബി ഫണ്ടിൽ നിന്നും 76.13 കോടി രൂപ ചെലവിൽ ഒരുങ്ങുന്ന ബഹുനില മന്ദിരത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
2020 ൽ ആർദ്രം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളെയും മെച്ചപ്പെട്ട സൗകര്യത്തോടെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുണ്ടറ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.
പ്രദേശത്തെ സാധാരണക്കാരായ കശുവണ്ടി, കയർ, മത്സ്യത്തൊഴിലാളികൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണിത്.
പുതിയ കെട്ടിടം വരുന്നതോടെ രോഗികൾക്കായി 150 കിടക്കകളും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പേ വാർഡും ഒ പി സൗകര്യവും ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാകും.
നിലവിൽ ഗൈനക്കോളജി, ദന്തൽ, പീഡിയാട്രിക്‌സ്, ജനറൽ മെഡിസിൻ വിഭാഗങ്ങളാണുള്ളത്. പുതിയ ഏഴുനില കെട്ടിടത്തിലേക്ക് ഓർത്തോഡോന്റിക്, സർജറി, ഇ എൻ ടി, ഒഫ്താൽമോളജി വിഭാഗങ്ങളുടെ സേവനങ്ങൾ കൂടി എത്തും.
രണ്ട് ഓപ്പറേഷൻ തീയേറ്ററുകൾ, നാല് ഐ.സി.യു, ജനറൽ പേവാർഡ്, സ്‌കാനിങ് ലബോറട്ടറി, എക്‌സ്-റേ, പോസ്റ്റ്‌മോർട്ടം, മോർച്ചറി സൗകര്യം എന്നിവകൂടി ഏർപ്പെടുത്തുകയാണ്.
ചിറ്റുമല ബ്ലോക്കിന്റെ നേതൃത്വത്തിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനങ്ങൾ പൂർത്തിയായി ഉദ്ഘാടനത്തിനൊരുങ്ങുകയാണ്; പഴയ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് യൂണിറ്റ്.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ ഫണ്ടിൽനിന്നും 65 ലക്ഷം രൂപ ചിലവിലാണ് ഉപകരണങ്ങൾ വാങ്ങിയത്, 2024-25 വർഷത്തെ പ്ലാൻ ഫണ്ടിൽനിന്നും 28 ലക്ഷം രൂപ നീക്കിയിരുത്തിയാണ് മറ്റ് ക്രമീകരണങ്ങൾ ചെയ്തത്.
ഏഴ് ഡയാലിസിസ് യൂണിറ്റുകളുണ്ടാകും; ഒരേ സമയം ആറു രോഗികൾക്ക് പ്രയോജനപ്പെടുത്താം.
ഇളമ്പള്ളൂർ, കരീപ്ര, എഴുകോൺ തുടങ്ങി കൊട്ടാരക്കര ബ്ലോക്ക് പരിധിയിലെ രോഗികൾക്കും ഡയാലിസിസ് യൂണിറ്റ് ആശ്വാസമേകും.
രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്മാരെയും ഒരു ശുചീകരണ തൊഴിലാളിയെയും നിയമിച്ചിട്ടുണ്ട്.
കൊല്ലം മെഡിക്കൽ കോളജ്- ജില്ലാ ആശുപത്രിവരെ യാത്ര ചെയ്ത് ഡയാലിസിസ് ചെയ്യേണ്ടിവരുന്ന സാധാരണക്കാരായ രോഗികൾക്ക് പുതുസേവനം സഹായകരമാകും.