വന്യജീവി ഭീഷണി; നടപടികൾ കൂടുതൽകാര്യക്ഷമമാക്കും: ജില്ലാ കലക്ടർ

അതിവേഗപ്രതികരണ സംഘങ്ങൾ സജ്ജമാക്കണം; ബന്ധപ്പെടാനുള്ള കേന്ദ്രങ്ങളും പ്രാദേശികമായി ഭീഷണികൂടുതലുള്ള ഇടങ്ങൾ കണ്ടെത്തി അറിയിക്കാനും തദേശസ്വയംഭരണസ്ഥാപന അധ്യക്ഷരെ ചുമതലപെടുത്തും. 

New Update
images(812)

കൊല്ലം: വന്യജീവി ഭീഷണിയും അനുബന്ധ സംഘർഷവും നിയന്ത്രിക്കാൻ ബന്ധപ്പെട്ടവകുപ്പുകളുടെ ഏകോപനത്തോടെ കൂടുതൽ ഉർജിതമായ നടപടികൾ സ്വീകരിക്കാൻ തീരുമാനം. 

Advertisment

ജില്ലാ കലക്ടർ എൻ. ദേവീദാസിന്റെ അധ്യക്ഷതയിൽ ചേമ്പറിൽചേർന്ന മനുഷ്യ-വന്യജീവിസംഘർഷ ലഘൂകരണ-നിയന്ത്രണ സമിതിയുടെ ജില്ലാതലയോഗത്തിൽ ബോധവത്കരണവും പ്രാദേശിക ജാഗ്രതസമിതികൾ പുന:സംഘടിപ്പിക്കാനും നിർദേശം നൽകി.


അതിവേഗപ്രതികരണ സംഘങ്ങൾ സജ്ജമാക്കണം; ബന്ധപ്പെടാനുള്ള കേന്ദ്രങ്ങളും പ്രാദേശികമായി ഭീഷണികൂടുതലുള്ള ഇടങ്ങൾ കണ്ടെത്തി അറിയിക്കാനും തദേശസ്വയംഭരണസ്ഥാപന അധ്യക്ഷരെ ചുമതലപെടുത്തും. 


തദേശവാസികളിൽ സന്നദ്ധരായവരെ ഉൾപ്പെടുത്തി പഞ്ചായത്തുകൾ പ്രാഥമിക പ്രതിരോധസേനയും സജ്ജമാക്കുകയാണ്. ജില്ലയിൽ 22 സംഘങ്ങൾ രൂപീകരിച്ചു. 

വനാതിർത്തികളിൽ അനധികൃത വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.

മൃഗങ്ങളെ ആകർഷിക്കുന്ന പൈനാപ്പിൾ, കശുവണ്ടി, പ്ലാവ്, മാവ്, വാഴ എന്നിവയുടെ കൃഷി വനാതിർത്തികളിൽ ഒഴിവാക്കണം. കൃഷി നാശനഷ്ടങ്ങൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം നൽകുന്നുണ്ട്. 


കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ കൃഷിനാശം, അപകടമരണം, പരിക്ക് എന്നിവക്കായി 3.65 കോടി രൂപ വിതരണം ചെയ്തു.


വനത്തിനുള്ളിൽ ഭക്ഷണ-ജലലഭ്യത ഉറപ്പാക്കാൻ 2024-25 സാമ്പത്തിക വർഷം വനം വകുപ്പ് ജില്ലയിലെ വനമേഖലയിൽ 66 കുളങ്ങളും, 50 ബ്രഷ് വുഡ് തടയണകളും നിർമ്മിച്ചു.

വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ 2.5 കിലോമീറ്റർ ആന കിടങ്ങുകളും, 52.62 കിലോമീറ്റർ സൗരോർജ വേലികളും നിലവിലുണ്ട്. 


ഇവ കൂടാതെ നബാർഡിന്റെ ധനസഹായത്തോടെ 17 കിലോമീറ്റർ സോളാർ ഫെൻസിങ്, 31.2 കിലോമീറ്റർ തൂക്കുവേലി, 9.5 കിലോമീറ്റർ ആന കിടങ്ങുകളുടെ നിർമാണവും പുരോഗമിക്കുന്നുവെന്ന് അനിൽ ആന്റണി വ്യക്തമാക്കി.


കാട്ടുപന്നികളുടെ ആക്രമണം ആവശ്യമെങ്കിൽ ഷൂട്ടർമാരെ നിയോഗിച്ച് പരിഹരിക്കാം. പാമ്പുകടി അപകടങ്ങൾ ഒഴിവാക്കാൻ 'സർപ്പ' പദ്ധതി രൂപീകരിച്ചു; 20 പേർക്ക് പരിശീലനം നൽകി. പ്രഥമ ശുശ്രൂഷ നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും ബോധവത്കരണ പരിപാടികൾ നടത്താൻ ആരോഗ്യ വകുപ്പിന് നിർദേശവും നൽകി.

വനംവകുപ്പ് രൂപീകരിക്കുന്ന വിവിധ സമിതികളിൽ വെറ്റിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കും. 


കന്നുകാലികളെ പാർപ്പിക്കുന്ന തൊഴുത്തുകളും കൂടുകളും ബലപ്പെടുത്തുന്നതിന് മൃഗസംരക്ഷണ വകുപ്പ് കർഷകർക്ക് മാർഗനിർദേശങ്ങളും സാമ്പത്തിക പിന്തുണയും നൽകണം. 


വനമേഖലയിലെ അനധികൃത മദ്യനിർമാണം തടയാൻ എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കണം.

വന്യജീവികൾ ഇറങ്ങുന്ന ആദിവാസിമേഖലയിൽ ആരോഗ്യ പരിരക്ഷയും പാർപ്പിടവും കൂടുതൽമെച്ചപ്പെടുത്തണം. സംഘർഷ സാധ്യതാമേഖലകളിൽ മാലിന്യസംസ്‌ക്കരണം ഉറപ്പാക്കണം. 


കാടുമൂടികിടക്കുന്ന സ്വകാര്യ എസ്റ്റേറ്റുകൾ, ഉപേക്ഷിക്കപ്പെട്ട സ്വകാര്യ ഭൂമികൾ എന്നിവ വൃത്തിയാക്കാൻ ഉടമസ്ഥർക്ക് നിർദ്ദേശം നൽകണം. വന ഭൂമി നിരീക്ഷിക്കാൻ ഡ്രോണുകൾ പ്രയോജനപ്പെടുത്താമെന്നും ജില്ലാ കലക്ടർ പറഞ്ഞു.


എ.ഡി.എം ജി. നിർമൽ കുമാർ, പുനലൂർ ഡി. എഫ്. ഒ വൈ എം ഷാജികുമാർ, അച്ചൻകോവിൽ ഡി എഫ് ഒ എസ് അനീഷ്, മൃഗസംരക്ഷണം, ടൂറിസം, എക്‌സൈസ്, കൃഷി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

Advertisment