/sathyam/media/media_files/2026/02/23/kppl-2026-02-23-19-35-19.jpg)
കോട്ടയം: ബൃഹത്തായ തുടർ വികസന പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്(കെപിപിഎൽ). ഉൽപാദനശേഷി വർധിപ്പിക്കലിന്റെയും ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിന്റെയും ഉദ്ഘാടനം ബുധനാഴ്ച (ഫെബ്രുവരി 25) വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും.
741 കോടി മുതൽ മുടക്കുള്ള വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോർപറഷന്റെ (കെ.എസ്.ഐ.ഡി.സി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴി ലഭ്യമാക്കും.
കടലാസ് ഉൽപന്നങ്ങളുടെ നിർമാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉൽപാദനനിര വിപുലീകരിക്കുന്നത്. സ്പെഷ്യാലിറ്റി പേപ്പറുകളും ഉയർന്ന നിലവാരത്തിലുള്ള പാക്കേജിങ് പേപ്പറുകളുമാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. പേപ്പർ ഉൽപ്പന്നങ്ങളുടെ ഉയർന്നുവരുന്ന ആവശ്യകത മുന്നിൽ കണ്ടാണ് കെ.പി.പി.എൽ പുതിയ ഘട്ടത്തിലേക്ക് ചുവടുവെയ്ക്കുന്നത്. സ്‌പെഷ്യാൽറ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിങ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ദൈനംദിന ആവശ്യകത സംസ്ഥാനത്ത് കൂടുതലാണ്. ഉയർന്ന ചരക്കുകൂലി നൽകി ഇവയെല്ലാം ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇപ്പോൾ എത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ഒരു 'പേപ്പർ ക്ലസ്റ്റർ' രൂപീകരിച്ച് സാധ്യതകളെ പൂർണമായി ഉപയോഗിക്കാനാണ് വിപുലീകരണ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണമേന്മയോടെ കടലാസ് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കെ.പി.പി.എല്ലിന്റെ പുതിയ സംരഭത്തിലൂടെ കഴിയും.
വിപണി ആവശ്യങ്ങളും പ്ലാസ്റ്റിക്ക് നിരോധനം ഉൾപ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും ഉപഭോക്താക്കളുടെ അഭിരുചി മാറ്റവും ചേർന്ന് ഉയർന്ന നിലവാരത്തിലുള്ള പേപ്പർ ഉത്പന്നങ്ങൾക്ക് വലിയ വളർച്ചാ സാധ്യതയാണ് കണക്കാക്കുന്നത്. പദ്ധതി പൂർത്തീകരിച്ച് പ്ലാന്റുകൾ പൂർണമായും പ്രവർത്തനക്ഷമമാക്കുന്നതോടെ 1500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെ.പി.പി.എൽ മാറും. 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് സി.കെ. ആശ എം.എൽ.എ പറഞ്ഞു. 2019ൽ കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കെ.പി.പി.എല്ലായി പ്രവർത്തനമാരംഭിക്കുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ അധ്യക്ഷത വഹിക്കും. എം.പി മാരായ ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എ മാരായ സി.കെ. ആശ, മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.പി.പി. എൽ ചെയർമാനും വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സാജിത യൂസഫ്, ജിജി സുരേഷ്, ജില്ലാ പഞ്ചായത്തംഗം തങ്കമ്മ വർഗീസ്, വെള്ളൂർ ഗ്രാമപഞ്ചായത്തംഗം ടി.വി. ബേബി, കെ.പി.പി.എൽ. മാനേജിംഗ് ഡയറക്ടർ പ്രസാദ് ബാലകൃഷ്ണൻ നായർ, ബി.പി.ടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ രഘുനാഥ് തുടങ്ങിയവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us