/sathyam/media/media_files/xzIUPcS5jh96bX1zlYWn.jpg)
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യാപകമായി കോഴികളെയും താറാവുകളേയും കൂട്ടത്തോടെ കൊന്ന് നശിപ്പിക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് കെ.സി വേണുഗോപാൽ എം പി. കാക്കകളും തുടർന്ന് കോഴികളും ചത്ത് വീണതിനെ തുടർന്നാണ് ചേർത്തല താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്.
താറാവുകളിലാണ് നേരത്തെ കുട്ടനാട്ടിൽ രോഗം കണ്ടെത്തിയതെങ്കിൽ ചേർത്തല താലൂക്കിലും കോട്ടയത്തും കോഴികളിലും വളർത്തു പക്ഷികൾക്കുമായിരുന്നു രോഗബാധ കണ്ടെത്തിയത്. ഇടയ്ക്കിടയ്ക്ക് പക്ഷിപ്പനി സ്ഥിരീകരിക്കുന്നതും താറാവുകളെ കൊന്നൊടുക്കുന്നതും ഫാമുകൾ നടത്തുന്നവരുൾപ്പെടെ കർഷകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
സമാനമായ സാഹചര്യങ്ങളിൽ സർക്കാരിൽ നിന്നും കർഷകർക്കുള്ള അർഹമായ ധനസഹായം കൃത്യമായി നൽകുന്നതിൽ കൃഷി - മൃഗസംരക്ഷണ വകുപ്പും സർക്കാരും ജാഗ്രത പുലർത്താറില്ലെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.
നഷ്ടപരിഹാരത്തിന്റെ 60 ശതമാനം സംസ്ഥാനവും 40 ശതമാനം കേന്ദ്രവുമാണ് നൽകേണ്ടത്. എന്നാൽ ഇരു സർക്കാരുകളും കർഷകരോട് കടുത്ത അനീതിയാണ് കാട്ടുന്നത്. രോഗം പടർന്നു പിടിക്കുന്നത് തടയാൻ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ജില്ലയിൽ ആവർത്തിച്ചു സമാന രോഗബാധ ഉണ്ടാകുന്ന സ്ഥിതിക്ക് സർക്കാർ സ്ഥിര നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണമെന്നും എം പി ആവശ്യപ്പെട്ടു.
സംശയമുണ്ടാകുന്ന സാഹചര്യങ്ങളിൽ സാമ്പിൾ പരിശോധിച്ചു രോഗം സ്ഥിരീകരിക്കുന്നതിൽ കാലതാമസം നേരിടുന്നതും രോഗം പടർന്നു പിടിക്കുന്നതിനു കാരണമാകുന്നതിനാൽ ആലപ്പുഴ കേന്ദ്രീകരിച്ചു പരിശോധനക്കുള്ള ലാബ് സൗകര്യം ക്രമീകരിക്കാൻ സർക്കാർ തയ്യാറാകണം.
കോഴി-താറാവു കർഷകർ ഉൾപ്പെടെ നഷ്ടം സംഭവിക്കുന്ന കർഷകർക്ക് അർഹമായ ധനസഹായം കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്നും വേണുഗോപാൽ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us