ദേവസ്വം വകുപ്പ് വി.എൻ വാസവന് നൽകിയത് ഈഴവ സമുദായത്തെ ചേര്‍ത്ത് നിര്‍ത്താന്‍. നീക്കം തദ്ദേശ തിരഞ്ഞെടുപ്പ് ഉന്നമിട്ട്. വാസവന് ഗുണം ചെയ്തത് എസ്എന്‍ഡിപിയുമായുള്ള അടുത്ത ബന്ധം. കോട്ടയത്ത് തുഷാര്‍ മത്സരിച്ചപ്പോള്‍ പോലും വെള്ളാപ്പള്ളിയുമായുള്ള ബന്ധം കാത്തുസൂക്ഷിച്ച വാസവന്‍റെ ദൗത്യം ഇനി ഈഴവരെ അടുപ്പിക്കല്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
vn vasavan

ആലപ്പുഴ: കെ. രാധാകൃഷ്ണൻ എം.പിയായ ഒഴിവിൽ ഒ.ആർ കേളുവിന് മന്ത്രി സ്ഥാനം നൽകിയെങ്കിലും ദേവസ്വം വകുപ്പ് വി.എൻ.വാസവന് നൽകിയത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈഴവ സമുദായത്തിൽ നിന്നുണ്ടായ വോട്ടുചോർച്ച കണക്കിലെടുത്ത്.

Advertisment

തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശൂർ, കണ്ണൂർ  തുടങ്ങിയ മണ്ഡലങ്ങളില്‍ ഈഴവ സമുദായാംഗങ്ങളുടെ വോട്ടു വലിയ തോതിൽ ചോർന്നതായി സി.പി.എം സംസ്ഥാന സമിതിയിൽ വിലയിരുത്തലുണ്ടായി. ബി.ജെ.പി തങ്ങളുടെ ഈഴവ പിന്നാക്ക വോട്ടു ബാങ്കുകളിൽ കടന്നു കയറിയത് അതീവ ഗൗരവത്തോടെ കാണണമെന്ന അഭിപ്രായം വിവിധ ജില്ലകളിൽ നിന്നും ഉയർന്നു.


മാത്രമല്ല ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം എൽ.ഡി.എഫ് മുസ്ലീം പ്രീണനം നടത്തിയെന്ന വിമർശനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തന്നെ നേരിട്ട് ഉയർത്തിയത് വിവാദങ്ങൾക്ക് വഴിവച്ചു. രാജ്യസഭാ സ്ഥാനാർഥി നിർണയത്തിൽ സി.പി.എമ്മും സി.പി.ഐയും ന്യൂനപക്ഷ പ്രീണനമാണ് നടത്തിയതെന്നും ഭൂരിപക്ഷ സമുദായങ്ങളെ പാടെ അവഗണിച്ചെന്നും അദ്ദേഹം വിമർശിച്ചു. 


vellappally natesan

ഈ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനത്ത് കാര്യമായി ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, ഹൈന്ദവ സമൂഹത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട ദേവസ്വം വകുപ്പ് നിലവിൽ സഹകരണ, രജിസ്ട്രേഷൻ വകുപ്പുകളുടെ ചുമതലയുള്ള വാസവന് നൽകാൻ സി പി എം നേതൃത്വം തീരുമാനിച്ചത്. 

എസ്.എൻ.ഡി.പി യോഗം നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് വാസവൻ. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചപ്പോള്‍ പോലും മണ്ഡലത്തില്‍ എസ് എന്‍ ഡി പി യെ പിണക്കാതിരിക്കാന്‍ വാസവന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

ദേവസ്വം വകുപ്പ് അദ്ദേഹത്തിന് നൽകിയതിലൂടെ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഈഴവരടക്കമുള്ള പരമ്പരാഗത വോട്ടു ബാങ്കുകളിലെ അതൃപ്തി ഇല്ലാതാക്കാൻ കൂടിയാണ് സി.പി.എം നീക്കം. തനിക്ക് ഒരു വകുപ്പ് മാത്രം നൽകിയത് പരിചയക്കുറവ് കാരണമാണെന്നാണ് കേളു പ്രതികരിച്ചിരിക്കുനത്. അദ്ദേഹത്തിന് പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മാത്രമാണ് നൽകിയിട്ടുള്ളത്. പാർലമെൻ്ററി കാര്യ വകുപ്പ് എം.ബി. രാജേഷിനാണ്.

Advertisment