ആലപ്പുഴ: പട്ടിണിയില്ലാതെ അന്തി ഉറങ്ങാം എന്ന ആശയം നടപ്പിലാക്കാൻ ആലപ്പുഴ കേന്ദ്രീകരിച്ച് രൂപീകൃതമായ അത്താഴ കൂട്ടം ഈ തിരുവോണത്തിന് നിത്യവൃത്തിക്ക് വകയില്ലാത്ത നൂറോളം കുടുബങ്ങളെ ചേർത്ത് പിടിച്ചുകൊണ്ട് 1500 രൂപ വിലവരുന്ന ഭക്ഷ്യധാന്യ - പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും, അന്തിക്ക് ഭക്ഷണം വിളമ്പി തുടങ്ങിയ ശേഷം ആലപ്പുഴയുടെ തെരുവോരങ്ങളിലും ബസ്സ്റ്റാൻ്റിലും, റയിൽവേസ്റ്റേഷനുകളിലുമായി നൂറോളം പേർക്ക് അന്തിഭക്ഷണം നൽകാൻ തുടങ്ങിയട്ട് 3615 ദിവസമായി.
മരുന്ന് വാങ്ങുവാൻ പണമില്ലാത്ത രോഗികളെ സഹായിച്ചും, പട്ടിണി മൂലം ദുരിതമനുഭവിക്കുന്ന കുടുബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകിയും നിശബ്ദ പ്രവർത്തനം കാഴ്ചവെക്കുന്ന അത്താഴ കൂട്ടത്തിൻ്റെ ഈ പ്രാവശ്യം ഓണ സദ്യ ഒരുക്കുന്നത് നൂറോളം പേർ പാർക്കുന്ന മരിയാദാമിലാണ്.
ഓണഘോഷ പരിപാടിയും, ഭക്ഷണ ധാന്യ പച്ചക്കറി കിറ്റ് വിതരണവും ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര ഉദ്ഘാടനം ചെയ്തു.
നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. എം.പി. ഗുരു ദയാൽ, നൗഷാദ് അത്താഴ കൂട്ടം, കെ.നാസർ, ഷിജു വിശ്വനാഥ് , പി. അനിൽകുമാർ, തുഷാർ വട്ടപ്പള്ളി, സുനിത താജുദീൻ, നാസില നിസർ, എന്നിവർ പ്രസംഗിച്ചു.