/sathyam/media/media_files/lyZaB22ev2WVcAp8gjUH.jpg)
ആലപ്പുഴ: ഒമ്പതു വര്‍ഷം മുമ്പ് എഴുതിയ കവിത സമൂഹമാധ്യമത്തില്‍ പങ്കുവച്ച് മുന്‍ എം.പി എ.എം ആരിഫ്. തോറ്റ് തുന്നംപാടിയിരുന്ന കാലത്ത് എഴുതിയതാണെന്ന കുറിപ്പോടെയാണ് കവിത പങ്കുവച്ചിരിക്കുന്നത്.
ഒന്‍പത് വര്‍ഷം മുന്‍പത്തെ കവിതയ്ക്ക് കാലിക പ്രസക്തിയുണ്ടെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അങ്ങനെ ഞാന്‍ മിണ്ടാപ്രാണിയായി' എന്നാണ് കവിതയുടെ പേര്.
ഒരു മതവിഭാഗത്തിന്റെയും വികാരം വ്രണപ്പെടാതിരിക്കാന്‍ പലവട്ടം മിണ്ടാതിരുന്നിരുന്ന് മിണ്ടാപ്രാണിയായെന്നാണ് കവിതയുടെ ആശയം. മുസ്ലിംവികാരം, ഹിന്ദുവികാരം, ദളിത്വികാരം എന്നിവ വ്രണപ്പെടാതിരിക്കാന്‍ പലവട്ടവും താന്‍ ഒരക്ഷരം മിണ്ടിയില്ലെന്ന് കവി കുറിക്കുന്നു.
കവിതയ്‌ക്കൊപ്പമുള്ള ആരിഫിന്റെ കുറിപ്പിങ്ങനെ..'
ഇന്നേയ്ക്ക് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കലാകൗമുദി വാരികയില്‍ ഞാന്‍ എഴുതിയ ഒരു കവിതയാണ്.
തോറ്റു തുന്നം പാടിയിരുന്നപ്പോള്‍ ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ കവിതയ്ക്ക് എന്തോ കാലിക പ്രസക്തിയുണ്ടെന്നൊരു തോന്നല്‍ വന്നത് കൊണ്ട് അത് വീണ്ടും സോഷ്യല്‍ മീഡിയ വഴി പ്രസിദ്ധീകരിക്കണം എന്ന് തോന്നി. അതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു.' ഈ മുഖവുരയോടെയാണ് കവിത പങ്കുവച്ചിരിക്കുന്നത്.
മുഹമ്മദ് നബിയെ ഐഎസുകാരും ശ്രീരാമനെ സ്വയം സേവകരും ഗാന്ധിജിയുടെ കണ്ണട ഗോഡ്സേയുടെ പ്രണേതാക്കളും തട്ടിക്കൊണ്ടുപോയപ്പോൾ മിണ്ടാതിരുന്നെങ്കിലും ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും .. എന്നോതായ ഗുരുദേവനുണ്ടല്ലോ രക്ഷിക്കാൻ എന്നു കരുതിയെന്നും ഇപ്പോഴിതാ, ഗുരുദേവനെയും തട്ടിക്കൊണ്ടു പോകുന്നു എന്നുമാണ് കവിതയിൽ കുറിച്ചിരിക്കുന്നത്.
ഒപ്പം മിണ്ടാതിരുന്നിരുന്ന് ഞാനൊരു മിണ്ടാ പ്രാണി യായി മാറാന്നുവെന്നും പറയുന്നു. തെരഞ്ഞെടുപ്പിൽ ആരിഫിനേറ്റ പരാജയത്തിന് ഒരു കാരണം എൽ.ഡി.എഫിന് ലഭിച്ചുകൊണ്ടിരുന്ന ഈഴവ പിന്നാക്ക വോട്ടുകൾ ഇത്തവണ ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ലഭിച്ചതാണെന്ന് സി.പി.എം വിലയിരുത്തിയിരുന്നു.
മുസ്ലീം പ്രീണനവും ആലപ്പുഴയിൽ ആരിഫിനെ വീണ്ടും സ്ഥാനാർഥിയാക്കിയതും ഇടത് സാധ്യതകൾ ഇല്ലാതാക്കിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരിഫിൻ്റെ കവിത വീണ്ടും ചർച്ചയാകുന്നത്. നിരവധി കമൻ്റുകളാണ് ആരിഫിൻ്റെ കവിതയ്ക്ക് ലഭിക്കുന്നത്.
കാരുണ്യത്തിന്റെ പ്രവാചകനെ ഐഎസുകാര്‍ തട്ടിക്കൊട്ട് പോയപ്പോള്‍ മുസ്‌ലിം വികാരം വ്രണപ്പെടാതിരിക്കാന്‍ താന്‍ ഒന്നും മിണ്ടിയില്ലെന്നും ശ്രീരാമനെ സ്വയം സേവകര്‍ തട്ടിക്കൊണ്ട് പോയപ്പോള്‍ ഹിന്ദു വികാരം വ്രണപ്പെടാതിരിക്കാന്‍ താന്‍ ഒരക്ഷരവും മിണ്ടിയില്ലെന്നും ഗാന്ധിക്കണ്ണട ഗോഡ്‌സെയുടെ അനുയായികള്‍ തട്ടിക്കൊണ്ട് പോയപ്പോഴും താന്‍ സ്വച്ഛ് ഭാരത് വിരോധിയാകാതിരിക്കാന്‍ മൗനം പാലിച്ചെന്നും കവിതയില്‍ പറയുന്നു.
അയ്യങ്കാളിയും ഗുരുദേവനുമെല്ലാം അപഹരിക്കപ്പെട്ടുവെന്നും ഇതിനോടൊന്നും പ്രതികരിക്കാതെ താനൊരു മിണ്ടാപ്രാണിയായി മാറിപ്പോയെന്നും തട്ടിക്കൊണ്ടു പോയ ദൈവങ്ങളെ തിരികെ നല്‍കണമെന്ന് പറയാന്‍ മിണ്ടാപ്രാണികള്‍ക്കാവില്ലല്ലോ എന്നതിലാണ് കവിത അവസാനിക്കുന്നത്.
https://www.facebook.com/photo.php?fbid=1011083863709784&set=a.538128657671976&type=3&ref=embed_post
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us