/sathyam/media/media_files/nsJuIJK6y1F1IUpNDUCX.jpg)
ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീഷണിയേറുന്നു. ആലപ്പുഴ ജില്ലയിൽ താറാവ്, കോഴി എന്നിവയ്ക്ക് പിന്നാലെ കാക്ക, പരുന്ത്, കൊക്ക് എന്നിവയിലും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് രോഗം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യത വർധിച്ചത്.
കാക്ക, പരുന്ത് ,കൊക്ക് എന്നിവ കൂടുതൽ പ്രദേശങ്ങളിലേക്ക് പറക്കുന്ന പക്ഷികളായതിനാൽ രോഗം പടർത്താൻ ഇടയാക്കും. കോഴി, താറാവ് എന്നിവയിൽ രോഗം കണ്ടെത്തിയാൽ ആ പ്രദേശത്ത് മറ്റു വളർത്തു പക്ഷികളെ കൂടി കൊന്നു നശിപ്പിക്കുന്ന കളളിംഗ് രീതിയാണ് നടപ്പാക്കി വരുന്നത്.
എന്നാൽ കാക്ക, പരുന്ത് തുടങ്ങിയവയിൽ രോഗം കണ്ടെത്തിയതോടെ കളളിംഗ് പ്രതിരോധം അസാധ്യമായി. ഇതേ തുടർന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ആലപ്പുഴ ജില്ലയിലെ ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 11, മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് ഒന്ന്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 23 എന്നിവിടങ്ങളിൽ പക്ഷിപ്പനി പ്രഭവകേന്ദ്രത്തിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന ചേർത്തല തെക്ക് , കഞ്ഞിക്കുഴി, മുഹമ്മ, തണ്ണീർമുക്കം, ചേർത്തല നഗരസഭ, മാരാരിക്കുളം വടക്ക് ,മണ്ണഞ്ചേരി, വയലാർ, ചേന്നംപള്ളിപ്പുറം ,കടക്കരപ്പള്ളി, മാരാരിക്കുളം തെക്ക് , കൈനകരി, ആര്യാട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ തുമ്പോളി, മംഗലം, കൊമ്മാടി, കളപ്പുര, പൂന്തോപ്പ്, കാളാത്ത്, ആശ്രമം, കൊറ്റംകുളങ്ങര, തോണ്ടൻകുളങ്ങര, കറുകയിൽ, അവലൂക്കുന്ന്, കരളകം, പുന്നമട, നെഹറുട്രോഫി, തത്തംപള്ളി, കിടങ്ങാംപറമ്പ്, മന്നത്ത്, ആറാട്ടുവഴി, കാഞ്ഞിരംചിറ എന്നീ വാർ ഡുകളുടെയും പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജൂൺ 29 വരെ നിരോധിച്ച് ജില്ല കളക്ടർ അലക്സ് വർഗീസ് ഉത്തരവായിട്ടുണ്ട്.
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്റ്റഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേയ്ക്ക് പക്ഷികളെ വളർത്തുന്നതും നിരോധിച്ചു.
ചത്തു വീഴുന്ന പക്ഷികളുടെ സാമ്പിൾ ആദ്യം തിരുവല്ലയിലെയും തുടർന്ന് ഭോപാലിലെയും ലാബുകളിൽ വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കിയാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കുറവാണെങ്കിലും പടർന്നാൽ ഗുരുതരമായിരിക്കുമെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us