ആലപ്പുഴ: കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടി ചോറിന്‍റേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ അമ്പലപ്പുഴ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങളിൽ പൊലീസ് അന്വേഷണം തുടങ്ങി.
അമ്പലപ്പുഴ നീർക്കുന്നത്തെ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംശയം തോന്നിയയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
വണ്ടാനത്തും സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. പ്രദേശത്തേ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ബണ്ടി ചോർ അവസാനമായി കോയമ്പത്തൂർ ജയിലിൽ ആയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾ ജയിൽ മോചിതനായോ എന്നും പൊലീസ് പരിശോധിക്കുകയാണ്.
വിവിധ സംസ്ഥാനങ്ങളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ഹൈടെക് കള്ളനെന്ന് അറിയപ്പെടുന്ന ബണ്ടി ചോർ. തിരുവനന്തപുരത്തെ മോഷണക്കേസിൽ കേരളത്തിലും ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.