ചെല്ലാനം കൊച്ചി കടല്‍ഭിത്തി രണ്ടാംഘട്ട നിര്‍മാണത്തിന് ഫണ്ട് അനുവദിച്ച സര്‍ക്കാരിന് അഭിനന്ദനങ്ങളെന്ന് കെആര്‍എല്‍സിസി ; ദീർഘനാളായുള്ള ആവശ്യമാണ് അംഗീകരിക്കപെട്ടത് ; കടൽഭിത്തി നിർമ്മാണം നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്

ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ കണ്ണമാലി പുത്തന്‍തോടുവരെയുള്ള 7.3 കി.മി. 344 കോടി രൂപ ചിലവഴിച്ച് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു

New Update
CHELLANAM

കൊച്ചി : ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി പുത്തന്‍തോട് മുതല്‍ മാനാശേരി വരെയുള്ള 6.1 കിലോമീറ്റര്‍ തീരത്ത് ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് മന്ത്രിസഭായോഗത്തില്‍ 404 കോടി രൂപ അനുവദിച്ചത് ഏറെ ആശ്വാസകരമെന്ന് കെആര്‍എല്‍സിസി അഭിപ്രായപ്പെട്ടു. 

Advertisment

മുഖ്യമന്ത്രിക്കും സര്‍ക്കാരിനും നന്ദിരേഖപ്പെടുത്തുന്നു. തീരദേശ സംരക്ഷണത്തിനും വികസനത്തിനും വേണ്ടിയുള്ള കെആര്‍എല്‍സിസിയുടെ ഉപസമിതികളായ കെയര്‍ ചെല്ലാനം-കൊച്ചി, കോസ്റ്റല്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ജലസേചനമന്ത്രിയും ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി എത്രയുംവേഗം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചിവരെയുള്ള പതിനേഴു കിലോമീറ്റര്‍  തീരത്ത് ആദ്യഘട്ടമെന്ന നിലയില്‍  ചെല്ലാനം മിനി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ കണ്ണമാലി പുത്തന്‍തോടുവരെയുള്ള 7.3 കി.മി. 344 കോടി രൂപ ചിലവഴിച്ച് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. 

എന്നാല്‍ ശേഷിക്കുന്ന പ്രദേശങ്ങളില്‍ കടല്‍ഭിത്തി തീര്‍ത്തും തകര്‍ന്ന അവസ്ഥയിലാണ്.

ചെല്ലാനം മുതല്‍ കൊച്ചിവരെയുള്ള മുഴുവന്‍ തീരപ്രദേശവും ടെട്രാപോട് കടല്‍ഭിത്തി കെട്ടി  ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 2025 ജൂണ്‍ മാസത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ അണി നിരന്ന വലിയ പ്രതിഷേധ സംഗമം തോപ്പുംപടി ബി.ഒ.ടി ജങ്ഷനില്‍ സംഘടിപ്പിച്ചിരുന്നു.

തുടര്‍ന്ന്  ജൂലൈ മാസത്തില്‍ രണ്ടാം ഘട്ട  നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 306 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 404 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇറിഗേഷന്‍ വകുപ്പ് നല്‍കിയത്. പ്രസ്തുത എസ്റ്റിമേറ്റ് അംഗീകരിച്ചുകൊണ്ടാണ്  മന്ത്രിസഭായോഗം രണ്ടാംഘട്ട  നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്.

നിയമസഭാതെരഞ്ഞെടുപ്പിന്റെ മുാെരുക്കങ്ങളുടെ സാങ്കേതികത്വം പറഞ്ഞ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കരുതെന്നും  അടുത്ത മഴക്കാലം ആരംഭിക്കുന്നതിനുമുമ്പ് പദ്ധതി പൂര്‍ത്തീകരിക്കണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.

 നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി നടക്കേണ്ട പുലിമുട്ടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും തീരം സമ്പുഷ്ടീകരിക്കുകയും ചെയ്യണം. ഇത് ചെയ്യാതിരിക്കുന്നത് നിര്‍മ്മാണം പൂര്‍ത്തീകരി ച്ചിട്ടുള്ള കടല്‍ഭിത്തി ദുര്‍ബലപ്പെടാന്‍ കാരണമാകും.

ഒന്നാം ഘട്ട നിര്‍മ്മാണത്തിന് ഒരു പ്രത്യേക സെല്‍  പ്രവര്‍ത്തിച്ചിരുന്നു. പുത്തന്‍തോട് മുതല്‍ ഫോര്‍ട്ട് കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യ വരെയുള്ള കടല്‍ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ പ്രത്യേകസെല്‍ നിലനിര്‍ത്തണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു

Advertisment