
കൊച്ചി: ക്രിമിനൽ കേസുകളിലെ പ്രതിയും ∙നഗരത്തിലെ രാസലഹരി വിതരണക്കാരിൽ ഒരാളുമായ നീഗ്രോ സുരേഷ് എന്ന സുരേഷ് ബാലൻ (39) അറസ്റ്റിൽ. വിനാശകാരിയായ നൈട്രൊസെപാം ഗുളികകളുമായാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. സുരേഷിൽനിന്ന് 34.30 ഗ്രാം വരുന്ന 64 ഗുളികകള്‍ പിടികൂടി. കടവന്ത്ര ഉദയ കോളനിയിലുള്ള വീട്ടിൽ നിന്നാണ് സുരേഷ് പിടിയിലായത്. നേരത്തെയും നൈട്രൊസെപാം ഗുളികകളുമായി സുരേഷ് അറസ്റ്റിലായിരുന്നു.
അമിത ഭയം, ഉത്കണ്ഠ, ഉറക്കമില്ലായ്മ തുടങ്ങിയ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആശ്വാസം നൽകുന്നതാണ് നൈട്രൊസെപാം ഗുളികകൾ. ഇത് 20 ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കഴിഞ്ഞ വർഷം നവംബറിൽ സുരേഷിൽ നിന്ന് 22.405 ഗ്രാം നൈട്രൊസെപാം ഗുളികകൾ കണ്ടെടുത്തിരുന്നു.
കോളേജ് വിദ്യാർഥികളും ഹോസ്റ്റലുകളിൽ താമസിക്കുന്ന യുവതികളുമാണ് സുരേഷിൽ നിന്ന് ഇവ കൂടുതലും വാങ്ങുന്നത്. കോയമ്പത്തൂരിൽ നിന്ന് തുടയിൽ കെട്ടിവച്ചാണ് നൈട്രോസെപാം ഗുളികകൾ കടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണം, അടിപിടി, ഭവനഭേദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ സുരേഷിനെതിരെ കേസുകളുണ്ട്. 100ലേറെ ലഹരിമരുന്ന് ഇൻജക്ഷൻ ഐപി ആംപ്യൂളുകളുമായും ഇയാൾ മുൻപ് പിടിയിലായിട്ടുണ്ട്.