കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വ്യാജ പട്ടയ കേസില്‍ ദേവികുളം മുന്‍ അഡീഷണല്‍ തഹസീല്‍ദാര്‍ എം ഐ രവീന്ദ്രന് എതിരെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു.
42 ഭൂമി കേസുകളില്‍ കോടതിയില്‍ തോറ്റിട്ടും എന്ത് കൊണ്ട് സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്തില്ലെന്നും കോടതി ചോദിച്ചു. വലിയ അഴിമതിയാണ് നടന്നത്.
500 വ്യാജ പട്ടയം ഉണ്ടാക്കിയാല്‍ 500 കേസുകള്‍ വേണ്ടതല്ലേ? വ്യാജപട്ടയ കേസില്‍ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികരമല്ല. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല. പിന്നില്‍ വേറെയും ചില ആളുകള്‍ ഉണ്ടാകും. സിബിഐയെ സ്വമേധയാ കക്ഷി ചേര്‍ക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
കേസ് സിബിഐക്ക് വിടുന്നതിന് മുമ്പ് പ്രതികളുടെ വാദം കേള്‍ക്കുന്നതിന് എന്തിനാണ്. അതിന് മുമ്പ് അഡ്വക്കേറ്റ് ജനറലിനെ കേള്‍ക്കും. ഉദ്യോഗസ്ഥരെ ഒഴിവാക്കാനാവില്ല. അവര്‍ക്കും കേസില്‍ ഉത്തരവാദിത്തമുണ്ട്. 42 കേസുകളും കൃത്യമായി അന്വേഷിച്ചില്ല.
ഒരു കേസിലാണെങ്കില്‍ തഹസില്‍ദാര്‍ തന്നെ പ്രതികള്‍ക്ക് അനുകൂലമായെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ വെറുതെ വിട്ട കേസുകളുടെ എണ്ണവും നിലവിലുള്ള കേസുകളുടെ സ്ഥിതിയും അറിയിക്കാനും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.