പെരുമ്പാവൂർ: മേടച്ചൂടേറി നിന്ന വിഷുപ്രകൃതിയിൽ പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിന്റെ വലിയവിളക്കുനാളായ ശനിയാഴ്ച രാവിലെ 9.30-യോടെ മതിൽക്കെട്ടിനുള്ളിൽ മുഴങ്ങിയത് മധുരഗംഭീര ഉത്സവപ്പഞ്ചാരിനാദം.
/sathyam/media/media_files/2025/04/13/isRoGY0QatETLNyjl6Ud.jpg)
കേരളത്തിലെ പ്രഗത്ഭരായ നൂറ്റിയിരുപത്തിയാറു വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയത് മേളപ്രമാണിയായ, മലയാളികളേറെയിഷ്ടപ്പെടുന്ന ചലച്ചിത്ര നടനും പെരുമ്പാവൂരുകാരനുമായ ജയറാം.
/sathyam/media/media_files/2025/04/13/ehFluUG8EmmHUjPL5xHu.jpg)
കനമുള്ള കോലും തോൽപ്പറ്റുള്ള കൈയും കാഴ്ച്ചക്കാരുടെ പ്രോത്സാഹനവും ഒത്തുചേർന്നപ്പോൾ അഞ്ചുകാലങ്ങളിലും അനായാസമായി ആസ്വദിച്ചു കൊട്ടി രണ്ടരമണിക്കൂറോളം ചെണ്ടമേളപ്രിയരെ പതിവുപോലെ രസിപ്പിച്ചു ജയറാം. ചോറ്റാനിക്കര സതീഷ് നാരായണമാരാരും സംഘവുമായിരുന്നു വാദ്യസംയോജനം നിർവ്വഹിച്ചത്.
/sathyam/media/media_files/2025/04/13/54f6734e-3e27-480f-a74e-97f0f74f070b-862812.jpeg)
ചെണ്ടക്കാരുടെ ഒത്തനടുവിൽ നെറ്റിയിൽ ചന്ദന ഗോപിക്കുറി ചാർത്തി മേളപ്രമാണിയായി മലയാളത്തിന്റെ മുഖശ്രീയായ ജയറാം ആസ്വാദകശ്രദ്ധയാകർഷിച്ചു. കാണാനെത്തിയത് സ്ത്രീകളടക്കം നൂറുകണക്കിനുപേർ.
/sathyam/media/media_files/2025/04/13/a77983af-9591-4b7a-ad48-eb1700d29c8a-488256.jpeg)
തെക്കുവശത്തെ നടവഴിയിൽ പുറത്തുനിന്നുള്ള കാഴ്ചക്കാർക്കും മേളക്കമ്പക്കാർക്കുമായി ചെറിയ താത്കാലിക ഗാലറിയും നിർമ്മിച്ചിരുന്നു സംഘാടകർ.
/sathyam/media/media_files/2025/04/13/5c0c115d-d004-49c8-9293-d376431d517d-999186.jpeg)
മാർഗ്ഗി കൃഷ്ണദാസ്, പല്ലശന നന്ദകുമാർ, മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങിയ പ്രമുഖരിൽ നിന്നും പകർന്നുകിട്ടിയ കൊട്ടിന്റെ പാഠങ്ങളും സ്വതസിദ്ധമായ കഴിവും ഒത്തുചേർന്ന് പരുവപ്പെട്ട കൊട്ടുകാരനായ ജയറാമിന്റെ മനസ്സിലേയ്ക്ക് ചെറുപ്പത്തിൽ മേളക്കമ്പം കയറിക്കൂടിയത് പെരുമ്പാവൂരമ്പലത്തിലെ ഉത്‌സവക്കാഴ്ചാനുഭവങ്ങളിൽ നിന്നാണ്.
/sathyam/media/media_files/2025/04/13/6b01cc66-c7a2-4b90-a491-08f8c0afed4b-747681.jpeg)
ജയറാം സമയം കിട്ടുമ്പോഴൊക്കെ വന്നുതൊഴുതുപോകുന്ന ഇടംകൂടിയാണ് പെരുമ്പാവൂരമ്പലം. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, വാർഡ് കൗൺസിലർ ടി. ജവഹർ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എൻ.പി. ബാബു, സെക്രട്ടറി ബി. വിജയകുമാർ എന്നിവർ ചേർന്നു നൽകിയ ജന്മനാടിന്റെ ആദരം ജയറാം ഏറ്റുവാങ്ങി. 13-നാണ് ഉത്സവം സമാപിക്കുന്നത്.