പെരുമ്പാവൂരിനെ താളത്തിലാക്കി, മേളത്തിലാക്കി ജയറാമിന്റെ ഉത്സവപ്പഞ്ചാരി

അണിനിരന്നത് 126 വാദ്യക്കാർ

author-image
കൂവപ്പടി ജി. ഹരികുമാര്‍
Updated On
New Update
x

പെരുമ്പാവൂർ: മേടച്ചൂടേറി നിന്ന വിഷുപ്രകൃതിയിൽ പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിന്റെ വലിയവിളക്കുനാളായ ശനിയാഴ്ച രാവിലെ 9.30-യോടെ മതിൽക്കെട്ടിനുള്ളിൽ മുഴങ്ങിയത് മധുരഗംഭീര ഉത്സവപ്പഞ്ചാരിനാദം. 

Advertisment

s

കേരളത്തിലെ പ്രഗത്ഭരായ നൂറ്റിയിരുപത്തിയാറു വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളത്തിലെ ശ്രദ്ധാകേന്ദ്രമായി മാറിയത് മേളപ്രമാണിയായ, മലയാളികളേറെയിഷ്ടപ്പെടുന്ന ചലച്ചിത്ര നടനും പെരുമ്പാവൂരുകാരനുമായ ജയറാം. 

s

കനമുള്ള കോലും തോൽപ്പറ്റുള്ള കൈയും കാഴ്ച്ചക്കാരുടെ പ്രോത്സാഹനവും ഒത്തുചേർന്നപ്പോൾ അഞ്ചുകാലങ്ങളിലും അനായാസമായി ആസ്വദിച്ചു കൊട്ടി രണ്ടരമണിക്കൂറോളം ചെണ്ടമേളപ്രിയരെ പതിവുപോലെ രസിപ്പിച്ചു ജയറാം. ചോറ്റാനിക്കര സതീഷ് നാരായണമാരാരും സംഘവുമായിരുന്നു വാദ്യസംയോജനം നിർവ്വഹിച്ചത്. 

publive-image

ചെണ്ടക്കാരുടെ ഒത്തനടുവിൽ നെറ്റിയിൽ ചന്ദന ഗോപിക്കുറി ചാർത്തി മേളപ്രമാണിയായി മലയാളത്തിന്റെ മുഖശ്രീയായ ജയറാം ആസ്വാദകശ്രദ്ധയാകർഷിച്ചു. കാണാനെത്തിയത് സ്ത്രീകളടക്കം നൂറുകണക്കിനുപേർ. 

publive-image

തെക്കുവശത്തെ നടവഴിയിൽ പുറത്തുനിന്നുള്ള കാഴ്ചക്കാർക്കും മേളക്കമ്പക്കാർക്കുമായി ചെറിയ താത്കാലിക ഗാലറിയും നിർമ്മിച്ചിരുന്നു സംഘാടകർ. 

publive-image

മാർഗ്ഗി കൃഷ്ണദാസ്, പല്ലശന നന്ദകുമാർ, മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങിയ പ്രമുഖരിൽ നിന്നും പകർന്നുകിട്ടിയ കൊട്ടിന്റെ പാഠങ്ങളും സ്വതസിദ്ധമായ കഴിവും ഒത്തുചേർന്ന് പരുവപ്പെട്ട കൊട്ടുകാരനായ ജയറാമിന്റെ മനസ്സിലേയ്ക്ക് ചെറുപ്പത്തിൽ മേളക്കമ്പം കയറിക്കൂടിയത് പെരുമ്പാവൂരമ്പലത്തിലെ ഉത്‌സവക്കാഴ്ചാനുഭവങ്ങളിൽ നിന്നാണ്. 

publive-image

ജയറാം സമയം കിട്ടുമ്പോഴൊക്കെ വന്നുതൊഴുതുപോകുന്ന ഇടംകൂടിയാണ് പെരുമ്പാവൂരമ്പലം. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, വാർഡ് കൗൺസിലർ ടി. ജവഹർ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എൻ.പി. ബാബു, സെക്രട്ടറി ബി. വിജയകുമാർ എന്നിവർ ചേർന്നു നൽകിയ ജന്മനാടിന്റെ ആദരം ജയറാം ഏറ്റുവാങ്ങി. 13-നാണ് ഉത്സവം സമാപിക്കുന്നത്.