/sathyam/media/media_files/2025/09/05/lavanyam-25-2-2025-09-05-22-40-49.jpg)
കൊച്ചി: തിരുവോണ സന്ധ്യയിൽ ദർബാർ ഹാൾ മൈതാനത്ത് 'ലാവണ്യം 25' ഓണാഘോഷ പരിപാടികളിൽ പങ്കുചേരാൻ നിരവധി പേരാണ് ഒഴുകിയെത്തിയത്.
കേരളീയ പാരമ്പര്യ കലകളെയും ആധുനിക സംഗീതത്തെയും കോർത്തിണക്കിയ ആസ്വാദനവിരുന്നാണ് കാണികൾക്കായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കരുതിവച്ചിരുന്നത്.
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വേദിയിൽ ആദ്യം അരങ്ങേറിയത് കലാമണ്ഡലം വിവേകും സംഘവും അവതരിപ്പിച്ച മിഴാവ് മേളമാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി അവർ പതിയെ കൊട്ടിക്കയറിയപ്പോൾ ആസ്വാദകരിൽ ആവേശം അലതല്ലി.
തുടർന്ന്, കലാമണ്ഡലം അനൂപിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ചാക്യാർക്കൂത്ത് ചിരിയുടെയും ചിന്തയുടെയും മുഹൂർത്തങ്ങൾ സമ്മാനിച്ചു.
പിന്നീടാണ് പ്രധാന ആകർഷണമായിരുന്ന മ്യൂസിക്കൽ ബാൻഡ് ഷോ വേദി കീഴടക്കിയത്. പ്രശസ്ത സംഗീതസംവിധായകനും പിന്നണിഗായകനുമായ അൽഫോൻസ് ജോസഫ് നയിച്ച പരിപാടി മൈതാനത്തെ ആകെ ആവേശഭരിതമാക്കി.
പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും ഓരോ ഗാനങ്ങളും ഏറ്റെടുത്തു. ചുവടുകൾവെച്ചും ഒപ്പം പാടിയും മൊബൈൽ ലൈറ്റുകൾ തെളിച്ചുമൊക്കെ അവർ ഷോയിൽ ഇഴുകിച്ചേർന്നു. അങ്ങനെ ഈ ആഘോഷരാവ് കൊച്ചിയുടെ ഓണത്തെ മൊത്തത്തിൽ 'കളറാക്കി'.
മൂന്നാം ഓണദിനമായ നാളെ (സെപ്റ്റംബർ 6) ശ്രേയ എസ്. അജിത് നയിക്കുന്ന യൂഫോറിയ ബാൻഡ് ഷോയും പ്രശസ്ത സിനിമാതാരങ്ങളായ ശ്രുതി ലക്ഷ്മി, സരയു എന്നിവർ നയിക്കുന്ന ധ്വനിതരംഗ് എന്ന പരിപാടിയും അരങ്ങേറും.