/sathyam/media/media_files/2025/10/05/chottanikkara-tample-2025-10-05-23-13-07.jpg)
ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തിനു മുന്നിലുള്ള പ്രധാന വഴിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും തീർത്ഥാടകരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കാനുമായി പുതിയ ട്രാഫിക് ക്രമീകരണങ്ങൾ നിലവിൽ വന്നു.
ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത് പോലീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മാറ്റങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
ഇതനുസരിച്ച്, എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകാം. ബസ് യാത്രക്കാർ ജി.വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര സ്കൂളിന് മുന്നിലെ സ്റ്റോപ്പ് ഉപയോഗിക്കണം.
എന്നാൽ, പിറവം ഭാഗത്തുനിന്ന് വരുന്ന ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും മാത്രമേ ക്ഷേത്രത്തിന് മുന്നിലേക്കുള്ള വഴിയിൽ പ്രവേശനം അനുവദിക്കൂ. മറ്റ് എല്ലാ വാഹനങ്ങളും, ലോറികൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളും, ബൈപാസ് വഴി യാത്ര തുടരണം.
ബസ്സുകൾ ബൈപാസിൽ ക്രമീകരിച്ചിട്ടുള്ള സ്റ്റോപ്പിൽ നിർത്തണം. ലോറികൾ ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് ബൈപാസ് വഴി മാത്രമാണ് പ്രവേശനം.
സമാധാനപരവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ ഈ മാറ്റങ്ങൾ അനിവാര്യമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ രാജേഷ് പറഞ്ഞു. പുതിയ ട്രാഫിക് ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.