/sathyam/media/media_files/BJtmhnYhle7cEfcceOuW.jpg)
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസത്തിൻ്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നിർദ്ദേശിച്ചു.
ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ വിവിധ സ്റ്റേഷനുകൾക്ക് ആവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികളുടെ പുരോഗതി വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് ജില്ലാ കളക്ടർ ഈ നിർദ്ദേശം നൽകിയത്.
ചെമ്പുമുക്ക്, പടമുകൾ സ്റ്റേഷനുകൾക്ക് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾക്ക് സമയക്രമം നിശ്ചയിച്ച് പൂർത്തിയാക്കണം. ചിലവന്നൂർ, ഇടപ്പള്ളി കനാലുകളുടെ നവീകരണത്തിൻ്റെ ഭാഗമായി പുറമ്പോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കളക്ടർ യോഗത്തിൽ നിർദ്ദേശം നൽകി.
മൂലേപ്പാടം, പുറവങ്കര, പൈപ്പ് ലൈൻ, കതൃക്കടവ്, ബി.ടി.എസ് റോഡ് എന്നിവിടങ്ങളിലെ മലിനജല ശുദ്ധീകരണ പ്ലാന്റുകൾക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് നടപടികളും സമയബന്ധിതമായി പൂർത്തിയാക്കാനും ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കാക്കനാട് കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ കൊച്ചി മെട്രോ ലിമിറ്റഡിലേയും സർവേ, റവന്യു തുടങ്ങിയ വകുപ്പുകളിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുത്തു.