എറണാകുളം: സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ട്രാക്കൊ കേബിൾ കമ്പനി ലാഭകരമല്ല എന്ന പേരിൽ അടച്ച് പൂട്ടി കമ്പനിയുടെ ഭൂമി സ്വകാര്യ കമ്പനികൾക്ക് വിൽക്കാനുള്ള നീക്കത്തിനെതിരെ പബ്ലിക് സെക്ടർ എംപ്ലോയീസ് യൂണിയൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരുമ്പനത്തെ ട്രാക്കോ കേബിൾ ഹെഡ് ഓഫീസിന് മുൻപിൽ അതിജീവന സമരം സംഘടിപ്പിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെയും ജീവനക്കാരെയും സംരക്ഷിക്കുക എന്ന ആവശ്യവുമായി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ എസ്.ടി.യു നടത്തിയ അവകാശ ദിനത്തിന്റെ ഭാഗമായാണ് അതി ജീവന സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ 9 മാസമായി ശമ്പളം നൽകാത്ത ട്രാക്കോ കേബിൾ കമ്പനിയിലെ 500 തൊഴിലാളികളും അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും കടുത്ത ദുരിതത്തിലാണ്.
തൊഴിലാളികളുടെ പി. എഫ് വിഹിതം പോലും അടക്കാൻ മാനേജ്മെൻ്റ് തയ്യാറാകുന്നില്ല. മാനേജ്മെൻ്റിൻ്റെ കെടുകാര്യസ്ഥത മൂലവും സർക്കാരിൻ്റെ നിസ്സഹകരണവും മൂലം കമ്പനിക്ക് നിലവിൽ പ്രവർത്തന മൂലധനം ഇല്ല. ഏന്നാൽ കമ്പനിക്ക് വിവിധ സ്ഥാപനങ്ങളിൽ നിന്നും ഓർഡറുകൾ ലഭിക്കുകയും ചെയ്യുന്നുണ്ട്. എറണാകുളത്തെ ഏറ്റവും കണ്ണായ സ്ഥലമായ ഇരുമ്പനത്തെ ഭൂമി വിൽക്കാനുള്ള നീക്കത്തിൽ നിന്ന് മാനേജ്മെൻ്റ് പിന്മാറണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
പബ്ലിക് സെക്ടർ എംപ്ലോയീസ് കോൺഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റി നടത്തിയ സമരം എസ്. ടി. യു സംസ്ഥാന പ്രസിഡണ്ട് അഡ്വ.എം.റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.പി.മുഹമ്മദ് അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആലങ്കോട് സിദ്ധീഖ് സ്വാഗതം പറഞ്ഞു.
ഐ.എൻ.ടി.യു സി സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ജോർജ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വി.ഇ.അബ്ദുൽ ഗഫൂർ, എസ്.ടി.യു എറണാകുളം ജില്ലാ പ്രസിഡണ്ട് കരീം പാടത്തിക്കര, ട്രഷറർ പി.എം അലി, പത്തനംതിട്ട ജില്ലാ സെക്രട്ടറി അയൂബ് കുമണ്ണൂർ, ട്രാകോ കേബിൾ എ.ഐ.ടി.യു.സി സെക്രട്ടറിമാരായ അനിൽകുമാർ, സതീഷ് മേനോൻ, ഐ.എൻ.ടി.യു.സി.സെക്രട്ടറിമാരായ സി.ജെ.റോബർട്ട്, സൈമൺ കെ മാത്യു, എസ്.ടി.യു നേതാക്കളായ ടി.പി.മുഹമ്മദ് അനീസ് ,എസ് .അനസ്, എൻ.കെ.അസ്ലം, ബഷീർ കുട്ടി, പി.കെ.നാസർ, ഷാജഹാൻ, പി.എ.ഉസ്മാൻ ,ജേക്കബ് മാമല, അജ്മൽ ഷാ,ഹംസ മല്ലപ്പള്ളി, എൻ.കെ.ഹനീഫ, ഷുക്കൂർ കരിപ്പായി പ്രസംഗിച്ചു.