പെരുമ്പാവൂര്‍: പ്രശസ്ത ജ്യോതിഷ, വാസ്തുവിദ്യാപണ്ഡിതന്‍ കൂവപ്പടി മദ്രാസ് കവല ശിവശക്തി മഠത്തില്‍ ജി. മഹാദേവയ്യര്‍ വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് എണ്‍പതാം വയസ്സില്‍ ഞായറാഴ്ച പുലര്‍ച്ചെ 2ന് അന്തരിച്ചു.
കൂവപ്പടി തമിഴ് ബ്രാഹ്മണസമൂഹാംഗവും പ്രഗതി റെസിഡന്റ്സ് അസ്സോസിയേഷന്‍ പരിധിയില്‍ താമസക്കാരനുമായ മഹാദേവയ്യര്‍ക്ക് ജ്യോതിഷത്തിലും വാസ്തുവിദ്യയിലും ഗഹനമായ അറിവുണ്ടായിരുന്നു. ജ്യോതിഷഗ്രന്ഥകര്‍ത്താവുമാണ്. ഇദ്ദേഹം പ്രശ്നചിന്തയില്‍ മാത്രമല്ല ശ്രദ്ധപതിപ്പിച്ചിരുന്നത്.
ആസ്ട്രോളജി സോഫ്‌റ്റ്‌വെയർ നിര്‍മ്മാതാക്കളായ ആസ്ട്രോവിഷനുമായിച്ചേര്‍ന്ന് കേരളത്തിനകത്തും ഇതരസംസ്ഥാനങ്ങളിലും നിരന്തരമായി സഞ്ചരിച്ച് വിവിധഭാഷകളില്‍ ജ്യോതിഷപഠിതാക്കള്‍ക്കായി മാസ്റ്റര്‍ ക്ലാസുകള്‍ എടുത്തിരുന്നു.
/sathyam/media/media_files/2025/05/04/74f2255b-a7b2-4519-9c38-cf12ae857e16-768127.jpg)
കാല്‍നൂറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം വിപുലമായ ശിഷ്യസമ്പത്തിനുടമയായിരുന്നു. അഷ്ടമംഗലദേവപ്രശ്ന വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടായിരുന്നു. കൂവപ്പടി മഹാഗണതിക്ഷേത്രത്തിലെ സജീവമായ സഹകാരികൂടിയായിരുന്നു.
പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലത്ത് ജ്യോതിഷാലയം പ്രവര്‍ത്തിച്ചിരുന്നത്. പ്രായാധിക്യത്തിലും കൂവപ്പടി മദ്രാസ് കവലയ്ക്കു സമീപമുള്ള സാവര്‍ണ്ണി ആസ്ട്രോളജി റിസേര്‍ച്ച് സെന്റര്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയായിരുന്നു ജീവിതം.
മഹാദേവയ്യരുടെ നിര്യാണത്തില്‍ കൂവപ്പടി പൗരാവലിയും ബ്രാഹ്മണസമൂഹവും സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും പ്രദേശത്തെ റെസിഡന്റ്സ് അസ്സോസിയേഷന്‍ ഭാരവാഹികളും ഹൈന്ദവ ആധ്യാത്മിക കൂട്ടായ്മകളും അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് കൂവപ്പടി ബ്രാഹ്മണസമൂഹം ശ്മശാനത്തില്‍ നടന്നു.