/sathyam/media/media_files/2025/10/14/vision-2031-2025-10-14-23-28-55.jpg)
കട്ടപ്പന: സുസ്ഥിര ജലവികസനവും വിഭവ പരിപാലനവും ലക്ഷ്യമിട്ട് സംസ്ഥാനത്തിൻ്റെ ഭാവി ജല നയങ്ങൾക്ക് രൂപം നൽകാൻ വിഷൻ 2031 സെമിനാർ ഒക്ടോബർ 17 ന് കട്ടപ്പന സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നടക്കും.
ജലനയ രൂപീകരണവുമായി ബന്ധപ്പെട്ട് ആറു പ്രധാന വിഷയങ്ങളിൽ പാനൽ ചർച്ചകൾ നടക്കും. ചർച്ചയിൽ ഉരുത്തിരയുന്ന ആശയങ്ങൾ സംസ്ഥാനത്തിൻ്റെ ഭാവി ജലനയങ്ങൾക്ക് രൂപം നൽകുവാൻ സഹായകമാകും.
പൊതുജനങ്ങൾ, നയരൂപകർത്താക്കൾ, വകുപ്പിലെ വിദഗ്ദ്ധർ, കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ ഈ സെമിനാറിൽ പങ്കെടുക്കും. രാവിലെ 10 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം പാനൽ ചർച്ചകൾ നടക്കും. ആറ് പ്രധാന വിഷയങ്ങളിലും അവയുടെ ഉപവിഷയങ്ങളിലുമാണ് പാനൽ ചർച്ചകൾ.
തുടർന്ന് 'വിഷൻ 2031' വികസന രേഖ അവതരിപ്പിക്കും. എല്ലാവർക്കും സുസ്ഥിരമായ ജലവിതരണ സംവിധാനങ്ങൾ ഉറപ്പാക്കൽ, മലിനീകരണ നിയന്ത്രണം, ശുദ്ധീകരണ സാങ്കേതികവിദ്യകൾ, ജല പുനരുപയോഗം, ഭൂഗർഭജല സംരക്ഷണം, റീചാർജ്, സുസ്ഥിരമായ ഉപയോഗം, സുസ്ഥിര ജലസംരക്ഷണവും വിഭവ പരിപാലനവും, സമഗ്ര ജലവിഭവ പരിപാലനം, കനാൽ അറ്റകുറ്റപ്പണികൾക്കുള്ള നൂതനവും ചെലവ് കുറഞ്ഞതുമായ സാങ്കേതികവിദ്യകൾ എന്നീ വിഷയങ്ങളിലാണ് സെമിനാർ നടക്കുന്നത്.
സെമിനാറിൻ്റെ സംഘാടനവുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം മന്ത്രി റോഷി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ കട്ടപ്പന വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടന്നു. വിവിധ ഉപസമിതികളുടെ പ്രവർത്തനങ്ങൾ യോഗം അവലോകനം ചെയ്തു.
കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ കെ.ജെ. ബെന്നി, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി ജേക്കബ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, ഇടുക്കി ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് മനോജ് എം. തോമസ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.