തൊടുപുഴ: പെരിങ്ങാശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ തന്നിഷ്ടപ്രകാരം സർവീസ് നടത്തുന്നതായി പരാതി. ഇടയ്ക്കുള്ള പല ട്രിപ്പുകളും മുടക്കിയാണ് ഇവർ യാത്രക്കാരെ ദ്രോഹിക്കുന്നത്.
പെരിങ്ങാശ്ശേരിയിൽ നിന്നും വൈകുന്നേരം ഏഴിന് തൊടുപുഴക്ക് പുറപ്പെട്ട് രാത്രി 8.30 ന് തൊടുപുഴയിൽ നിന്നും പെരിങ്ങാശ്ശേരിക്കുള്ള ട്രിപ്പ് പൂർണ്ണമായും നിർത്തിയ സാഹചര്യമാണ്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ആശുപത്രികളിലും മറ്റും പോയി മടങ്ങുന്നവർക്കും ഈ ട്രിപ്പ് ഉപകാര പ്രദമായിരുന്നു.
എന്നാൽ നഷ്ടത്തിൻ്റെ പേര് പറഞ്ഞു അവസാന ട്രിപ്പ് മുടക്കുന്നത് പതിവായിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് പരാതി നൽകിയെങ്കിലും ബസ് ഉടമയ്ക്ക് ഭരണ തലത്തിൽ സ്വാധീനം ഉള്ളതിനാൽ തങ്ങൾ നിസഹയരാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അതുപോലെ ജനങ്ങൾ പരാതി നൽകുമ്പോൾ യാത്രക്കാരെ ഒഴിവാക്കി സർവീസ് നടത്തി യാത്രക്കാർ ഇല്ലെന്ന് വ്യാജ രേഖകൾ ചമയ്ക്കുന്നതായും ആക്ഷേപം ഉണ്ട്. ഞായറാഴ്ച ദിവസങ്ങളിൽ ഭൂരിഭാഗം ട്രിപ്പുകളും മുടക്കുന്ന സാഹചര്യമാണ്.
കെഎസ്ആർടിസി ബസിനായി ശ്രമം നടത്തുമ്പോൾ സ്വകാര്യ ബസ് ഉടമകൾ ബന്ധപ്പെട്ടവരെ സ്വാധീനിച്ചു അതും സമ്മതിക്കാത്ത സാഹചര്യമാണ്. ചില ഭരണകക്ഷി രാഷ്ട്രീയ നേതാക്കൾക്ക് ജനങ്ങളേക്കാൾ വിധേയത്വം സ്വകാര്യ ബസ് ഉടമകളോട് ആയതും യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുന്നു.
മുൻപു കോവിഡിൻ്റെ പേര് പറഞ്ഞു യാത്രക്കാർ കുറവ് എന്ന കാരണത്താലായിരുന്നു ട്രിപ്പുകൾ മുടക്കിയിരുന്നത്.