കണ്ണൂർ: ചെറുപുഴയിൽ ഭീതി പരത്തി രാത്രി സഞ്ചാരം നടത്തുന്ന ബ്ലാക്ക്മാൻ ഇപ്പോഴും കാണാമറയത്ത് തന്നെ. കഴിഞ്ഞ ദിവസം സിസിടിവി ക്യാമറയിൽ കുടുങ്ങിയിട്ടും ബ്ലാക്ക്മാന് ഒരു കുലുക്കവുമില്ല. പോലീസ് അന്വേഷണവും പട്രോളിംഗും തുടരുന്നതിനിടയിലും ബ്ലാക്ക്മാൻ വീണ്ടും പ്രാപ്പൊയിൽ ഭാഗത്തെത്തി.
പുതുവക്കൽ സുരേഷിന്റെ വീട്ടിലാണ് ബ്ലാക്ക്മാൻ ഇന്നലെ രാത്രി എത്തിയത്. വീടിന്റെ വാതിലിൽ ബ്ലാക്ക്മാൻ മുട്ടി വിളിച്ചു. വീട്ടുകാർ ഉണർന്ന് ലൈറ്റിട്ടപ്പോഴേക്കും അപ്രത്യക്ഷനായി. പ്രാപ്പൊയിൽ പഴയ റേഷൻ കടയ്ക്ക് സമീപം മുസ്തഫയുടെ കടയുടെ ചുമരിൽ ബ്ലാക്ക്മാനെന്ന് എഴുതുകയും ചെയ്തു.
ജൂലൈ ആദ്യം കോടോപ്പള്ളിയിലാണ് മുഖംമൂടി ധരിച്ച നഗ്നനായ വ്യക്തി രാത്രി വാതിലിലും ജനലിലും തട്ടി വിളിക്കുന്നതായും പൈപ്പ് തുറന്നിടുകയും ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ മടക്കി വയ്ക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറഞ്ഞത്.
പിന്നീട് ചെക്കിച്ചേരി, തേർത്തല്ലി, രയറോം, മൂന്നാംകുന്ന്, കുണ്ടേരി, എയ്യൻകല്ല്, പ്രാപ്പോയിൽ ഈസ്റ്റ്, കോക്കടവ്, തിരുമേനി, പ്രാപ്പോയിൽ, മുളപ്ര, കന്നിക്കളം, കോലുവള്ളി തുടങ്ങിയ സ്ഥലങ്ങളിലെത്തി നിരവധി വീടുകളുടെ കതകുകളിലും ജനലുകളിലും തട്ടിയും ഹലോ എന്നും വിളിച്ചും ഭയപ്പെടുത്തി.
ഏതോ സാമൂഹ്യ വിരുദ്ധനാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. കൂടുതൽ പ്രചാരണം നൽകുന്നതാണ് ഇയാൾക്ക് പ്രചോദനമാകുന്നതെന്നും അതേ സമയം ജാഗ്രത പുലർത്തണമെന്നും പോലീസ് പറയുന്നു.