കണ്ണൂര്‍: ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താൻ എത്തിയ വനം വകുപ്പിലേയും ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരെയും തടഞ്ഞ് ഫാം നിവാസികൾ. കാട്ടാനയെ പ്രതിരോധിക്കുന്നതിനു ആറളം ഫാമിലെ 4 കിലോമീറ്റർ നീളത്തിൽ വൈദ്യുത തൂക്കുവേലി പൂർത്തീകരിച്ച സാഹചര്യത്തിലാണ് ആനകളെ ഫാമിൽ നിന്ന് തുരുത്തുവാൻ അധികൃതർ എത്തിയത്.
എന്നാൽ തുരത്തുന്ന ആനകൾ വനത്തിലേക്ക് പോകുന്നതിന് പകരം ജനവാസ മേഖലയിലേക്ക് വരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ പ്രതിഷേധമുയർത്തിയത്. കശുവണ്ടി വിളവെടുപ്പ് കാലമായതിനാൽ കശുവണ്ടിയുടെ വിളവിന്റെ നാശ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണു അടിയന്തരമായി പ്രവൃത്തി പൂർത്തീകരിച്ച് ആനകളെ തുരത്താൻ നടപടി തുടങ്ങിയത്.
ഫാമിലെ 300 ഏക്കറോളം കൃഷി സംരക്ഷിക്കുന്നതിനാണു 35 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയത്. വൈദ്യുത തൂക്കു വേലിക്കൊപ്പം മാൻ, കാട്ടുപന്നി ഉൾപ്പെടെയുള്ളവയെ പ്രതിരോധിക്കുന്നതിനും 6 ലൈൻ അതിർത്തി വേലിയും സ്ഥാപിച്ചിട്ടുണ്ട്.
70ൽ അധികം കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെന്നു കരുതുന്ന ഫാമിൽ കഴിഞ്ഞ 3 വർഷത്തിൽ മാത്രം 40 കോടിയോളം രൂപയുടെ വിളനാശം സംഭവിച്ചതായാണു കണക്ക്.
അയ്യായിരം തെങ്ങുകളും നശിപ്പിച്ചു. ആനകളെ തുരത്തിയ ശേഷം തൂക്ക് വേലി ചാർജ്ജ് ചെയ്യാനായിരുന്നു പദ്ധതി. വിഷയത്തിൽ അടുത്ത ദിവസം ഉന്നതതല യോഗം ചേരും