മട്ടന്നൂർ: കേരളത്തിൽ നടക്കുന്നത് ഭരണമല്ല ഗുണ്ടാ രാജാണെന്നും സ്വർണ്ണ കള്ളക്കടത്തും അഴിമതിയും നേരിട്ട് നടത്തുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളതൊന്നും എഐസിസി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയ്ക്ക് മട്ടന്നൂരിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പകരം അർഹതയുള്ളവരുടെ തൊഴിൽ തട്ടിയെടുക്കുകയാണ്.കേന്ദ്രത്തിൽ മോദി ചെയ്യുന്നതും ഇതുതന്നെയാണ്. കേരളത്തിൽ സ്വന്തക്കാർക്ക് അവസരങ്ങൾ നൽകുമ്പോൾ കേന്ദ്രത്തിൽ കോർപ്പറേറ്റുകൾക്കാണ് മുൻഗണന നൽകുന്നത്. ഒരുവർഷം രണ്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മോദി പറഞ്ഞിരുന്നു.
അങ്ങനെയെങ്കിൽ പത്തു വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടാകുമായിരുന്നു. തമിഴ്നാട്ടിൽ സ്റ്റാലിൻ 8.5 ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവന്നു. ഇതുവഴി ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. കേരളത്തിൽ നിക്ഷേപം നടത്താൻ ആരെങ്കിലും വന്നാൽ അവരെ കൊള്ളയടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വിശ്വനാഥ പെരുമാൾ കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ ബഹുസ്വരത അട്ടിമറിക്കാൻ മോദിയും പിണറായിയും മത്സരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സ്വന്തം കുടുംബത്തിനോട് മാത്രമേ മുഖ്യമന്ത്രിക്ക് സ്നേഹമുള്ളൂ. അവിഹിതമായി പണം സമ്പാദിക്കാനുള്ള വ്യഗ്രതയാണ് അദ്ദേഹത്തിന്. ഈ നിലയിൽ മുന്നോട്ടു പോയാൽ സർവ്വനാശം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ഏകാധിപതിമാരും ഭീരുക്കളാണ്. പിണറായി വിജയനും ഭീരുവാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. മടിയിൽ കനമില്ല, കൈകൾ ശുദ്ധമാണ്, അന്വേഷണത്തെ ഭയമില്ല എന്നൊക്കെയാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് വന്നപ്പോൾ രക്ഷപ്പെടാനുള്ള നെട്ടോട്ടമാണ്. മടിയിൽ കനം ഉള്ളതുകൊണ്ടും കൈകൾ ശുദ്ധമല്ലാത്തത് കൊണ്ടുമാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് സതീശൻ പറഞ്ഞു.
സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ടി. സിദ്ധിഖ്, എ.പി.അനിൽകുമാർ, കെപിസിസി ഭാരവാഹികളായ എം.എം.നസീർ, പഴകുളം മധു, ദീപ്തി മേരി വർഗീസ്, ഷാനിമോൾ ഉസ്മാൻ, എ.ബി.അബ്ദുൾ മുത്തലീബ്, കെ.ജയന്ത്, പി.എം നിയാസ്, സോണി സബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.