കണ്ണൂർ: കോക്കടവിൽ വീണ്ടും ഭീതിപരത്തി ബ്ലാക്ക്മാൻ. പായിക്കാട്ട് ചാക്കോയുടെ വീട്ടിലെത്തിയ അജ്ഞാതന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. ചുവരിൽ ബ്ലാക്ക്മാൻ എന്ന് എഴുതിയായിരുന്നു ഇയാൾ ഇവിടെ നിന്നും മടങ്ങിയത്. ശരീരം മുഴുവൻ മുണ്ടുകൊണ്ട് പുതച്ചാണ് ഇയാൾ ചാക്കോയുടെ വീട്ടിലെത്തിയത്. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ബ്ലാക്ക് മാൻ എന്ന പേരിൽ അജ്ഞാതൻ വീണ്ടുമെത്തിയത്.
16 ദിവസങ്ങൾക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും ബ്ലാക്ക്മാനെത്തുന്നത്. സിസിടിവിയിൽ നിന്നും ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ഇയാളുടെ മുഖം വ്യക്തമല്ല. കാലിൽ ചെരുപ്പിടാതെയാണ് ഇയാൾ എത്തിയത്. ചുമരിൽ ബ്ലാക്ക്മാനെന്ന് എഴുതുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം.
ഇത്തവണയെത്തിയതും പഴയ അജ്ഞാതൻ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. കതകിൽ മുട്ടി പേടിപ്പിക്കുക, കൈയടയാളം പതിപ്പിക്കുക എന്നിവയായിരുന്നു ഇയാളുടെ പതിവ്. വീടുകളുടെ ചുമരിൽ കരി കൊണ്ട് എഴുതിയും ചിത്രം വരച്ചുമായിരുന്നു ചെറുപുഴയിൽ ഇയാൾ പരിഭ്രാന്തി പരത്തിയത്.