കണ്ണൂർ വിമാനത്താവളത്തിൽ നിന്നും കാർഗോ വിമാന സർവ്വീസ് ആരംഭിക്കുന്നു. കാർഗോ സർവീസിന് മാത്രമായുള്ള വിമാനം ഈ മാസം 17 ന് സർവ്വീസ് തുടങ്ങും.കൊച്ചി ആസ്ഥാനമായ ദ്രാവിഡൻ ഏവിയേഷനാണ് കാർഗോ വിമാന സർവ്വീസ് ആരംഭിക്കുന്നത്.
18 ടൺ ശേഷിയുള്ള ബോയിങ്ങ് 737-700 വിമാനമാണ് തുടക്കത്തിൽ സർവ്വീസ് നടത്തുന്നത്. ആഗസ്റ്റ് 17 ന് ഷാർജയിലേക്കാണ് ആദ്യ സർവീസ്.ആഗസ്റ്റ് 18 ന് ദോഹയിലേക്കും സർവ്വീസ് നടത്തും.
ആഗസ്റ്റ് 23 മുതൽ 27 വരെ തുടർച്ചയായ അഞ്ച് ദിവസങ്ങളിലും സർവ്വീസ് നടത്തും.പഴം,പച്ചക്കറി തുടങ്ങിയവയാണ് എയർ കാർഗോ വഴി കണ്ണൂരിൽ നിന്നും കടൽ കടക്കാൻ ഒരുങ്ങുന്നത്.എല്ലാ ആധുനിക സൗകര്യങ്ങളും കാർഗോ കോംപ്ലക്സിൽ ഒരുക്കിയിട്ടുണ്ടെന്ന് കണ്ണൂർ വിമാനത്താവളം കാർഗോ ഹെഡ് ടി ടി സന്തോഷ് കുമാർ പറഞ്ഞു.
തുടക്കത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കാണ് ചരക്കുനീക്കമെങ്കിലും തുടർന്ന് യൂറോപ്പ് ഏഷ്യ പസഫിക് ആഫ്രിക്ക അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ദ്രവീഡിയൻ ഏവിയേഷൻ എംഡി ഉമേഷ് കമ്മത്ത് പറഞ്ഞു.കാർഗോ വിമാന സർവ്വീസ് ആരംഭിക്കുന്നത് കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തിന് കുതിപ്പ് പകരും.