കണ്ണൂർ: കണ്ണൂർ സർവകലാശാല വി സി പുനർനിയമനം സുപ്രിംകോടതി അസാധുവാക്കിയ വിധിയെ സ്വാഗതം ചെയ്ത് ഹർജിക്കാർ. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആത്മാർത്ഥമായി ജോലി ചെയ്ത് വരുന്ന എല്ലാവർക്കും തങ്ങൾ സുപ്രിംകോടതിയുടെ ഈ വിധി സമർപ്പിക്കുന്നതായി ഹർജിക്കാരിലൊരാളായ ഡോ ഷിനോ പി ജോസ് പറഞ്ഞു.
ഡോ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചട്ടവിരുദ്ധമാണെന്ന് വ്യക്തമായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും ഇടപെടൽ ഇതിലുണ്ടായെന്ന് ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഗവർണർ പോലും പറഞ്ഞിരുന്നു.
സർവകലാശാല ഭേദഗതി ബിൽ പോലും ഗവർണർ ഒപ്പിടാൻ സമ്മർദം സൃഷ്ടിച്ചത് ഈ വി സിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്താൽ മാത്രമാണ്.
ഇത്തരത്തിൽ സ്വജനപക്ഷപാതം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയായി വിധിയെ കാണുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഡോ ഗോപിനാഥ് രവീന്ദ്രന്റേത് ഒരു പിൻവാതിൽ നിയമനമായിരുന്നെന്ന് തങ്ങൾക്കറിയാമായിരുന്നെന്ന് മറ്റൊരു ഹർജിക്കാരനായ പ്രേമചന്ദ്രൻ കീഴോത്ത് പറഞ്ഞു.
കൊവിഡിന് ശേഷവും കണ്ണൂർ സർവകലാശാലയിലേക്ക് ഓൺലൈൻ അഭിമുഖം നടത്തുകയാണെന്നും ഇത സുതാര്യമല്ലാതെയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിയമത്തെ പല്ലിളിച്ച് കാണിക്കുന്ന നിയമനങ്ങൾക്കെതിരായ ശക്തമായ വിധിയാണ് സുപ്രിംകോടതി ഇന്ന് പുറപ്പെടുവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.