Advertisment

‘നിന്നെ കാണുമ്പോള്‍ അറപ്പും കലിയുമാണ്, നിന്നെ കരയിച്ച് ഇവിടെ നിന്ന് ചവിട്ടി പുറത്താക്കും’; ഭിന്നശേഷിക്കാരിക്ക് ഹോസ്റ്റൽ റൂംമേറ്റിൽ നിന്ന് അവഹേളനം

New Update
Project

തലശേരി:  കോളജ് അധികൃതരില്‍ നിന്നും റൂംമേറ്റില്‍ നിന്നും ഭിന്നശേഷി വിദ്യാര്‍ത്ഥിക്ക് നേരിടേണ്ടി വന്നത് അതിക്രൂര സമീപനം. തലശേരി ബ്രണ്ണന്‍ കോളജിലെ പി.ജി വിദ്യാര്‍ത്ഥിയായ നഫീസത്തുല്‍ മിസ്രിയയ്ക്കാണ് ദുനരുഭവമുണ്ടായത്. വിഷയം ശ്രദ്ധയില്‍പ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി സംഭവത്തില്‍ ഉടന്‍ നടപടി വേണമെന്ന് കോളജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Advertisment

ബിരുദാനന്തര ബിരുദത്തിനായി കോളജിലെത്തിയ മിസ്രിയയ്ക്ക് കോളജ് അധികൃതര്‍ താമസ സൗകര്യം നല്‍കിയിരുന്നില്ല. പഠനം ആരംഭിച്ച് പത്ത് ദിവസം കഴിഞ്ഞും താമസസൗകര്യം ഇല്ലാത്തതിനാല്‍ നാളുകളോളം മിസ്രിയ വീട്ടിലിരുന്നു.

തുടര്‍ന്ന് ഹോസ്റ്റല്‍ ഓഫിസിലും ഹോസ്റ്റല്‍റെപ്പിനെയും മാറി മാറി വിളിച്ചതിന്റെ ഫലമായി ഓണാവധി കഴിഞ്ഞുള്ള തിങ്കളാഴ്ച്ച വന്നോളാന്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഹോസ്റ്റലില്‍ എത്തിയ മിസ്രിയയെ ഗൈഡ് ചെയ്യാനോ സഹായിക്കാനോ ആരും തന്നെ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ല. 

ഹോസ്റ്റല്‍ റപ്പിന്റെ റൂമില്‍ സാധനങ്ങള്‍ വച്ച് കോളേജില്‍ പോയി വൈകിട്ട് മിസ്രിയ തിരിച്ചു വന്നിട്ടും റൂം ലഭ്യമായില്ല. തുടര്‍ന്ന് വെയിറ്റിംഗ് റൂമിലെ ബെഞ്ചില്‍ വൈകീട്ട് ഏഴു മണിവരെ ഇരിക്കേണ്ട അവസ്ഥ ഉണ്ടായി. ഒരു റൂമിലേക്കും അക്കോമഡേറ്റ് ചെയ്യാന്‍ ഹോസ്റ്റല്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് കോളേജ് അധികാരികളെ അറിയിച്ചപ്പോള്‍ ഏതെങ്കിലും റൂമില്‍ കയറിക്കോളാനുള്ള അനുമതി ലഭിച്ചു. 

പക്ഷേ ബിരുദകാലത്ത് താമസിച്ച ടോയ്ലറ്റിന് അരികിലെ റൂമില്‍ താമസിക്കാന്‍ അനുവദിച്ചില്ല. കുട്ടികള്‍ കൂടുതലാണ് എന്നതായിരുന്നു കാരണം. ഭിന്നശേഷി വിദ്യാര്‍ത്ഥിക്ക് അനുയോജ്യമായ മുറി ലഭ്യമാക്കേണ്ടത് കോളജിന്റെയും ഹോസ്റ്റലിന്റേയും ഉത്തരവാദിത്തമാണ്. ഇതിനായി ആരോഗ്യ പ്രശ്നങ്ങളില്ലാത്ത മറ്റ് കുട്ടികളെ മറ്റ് മുറികളിലേക്ക് മാറ്റി താമസിപ്പിച്ച് മിസ്രിയയ്ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ ഹോസ്റ്റല്‍ അധികൃതര്‍ക്ക് അനായാസം സാധിക്കുമായിരുന്നിട്ടും അത് ചെയ്തില്ല.

ഇതിന് പുറമെ റൂം മേറ്റില്‍ നിന്ന് മിസ്രിയയ്ക്ക് കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിയും വന്നു. മിസ്രിയയെ കരയിച്ച് ഹോസ്റ്റലില്‍ നിന്ന് കുടിയിറക്കുമെന്നും കൊല്ലുമെന്നും വരെ ഭീഷണിയുണ്ടായിരുന്നു.

 'നിനക്കും നിന്റെ വീട്ടുകാര്‍ക്കും മാനസികമാണ്. മാതാപിതാക്കള്‍ക്ക് മാനസികമാകുന്നത് ഡിസേബിള്‍ഡ് ആയ നീ ഉള്ളതുകൊണ്ടാണ്, നിന്നെ കാണുമ്പോള്‍ അറപ്പും കലിയുമാണ്'- മിസ്രിയയോട് റൂംമേറ്റ് പറഞ്ഞ വാക്കുകളാണ് ഇത്. പരാതി നല്‍കിയാല്‍ പൊലീസ് സ്റ്റേഷനില്‍ മിസ്രിയയ്ക്ക് കാമുകനുണ്ടെന്ന് പറയുമെന്നും റൂംമേറ്റ ഭീഷണിപ്പെടുത്തി.

മിസ്രിയയുടെ ദുരവസ്ഥ വിവരിച്ചുകൊണ്ട് ഷാദിയ പി.കെ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. പിന്നാലെ നിരവധി പേര്‍ മിസ്രിയയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നു. 

താമസ സൗകര്യം ഒരുക്കൂന്നതില്‍ അനാസ്ഥ കാണിച്ച കോളെജ് അധികാരികള്‍ക്ക് എതിരെയും നിരന്തരം മാനസികമായി പീഡീപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഇത് ശ്രദ്ധയില്‍പ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കോളജ് പ്രിന്‍സിപ്പലിനും ഹോസ്റ്റല്‍ വാര്‍ഡനും നിര്‍ദേശം നല്‍കുകയായിരുന്നു.

Advertisment