കണ്ണൂര്‍: സമരത്തിലെ എല്ലാ മുദ്രാവാക്യവും നടക്കണമെന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
‘‘എത്രകാലമായി ഇൻക്വിലാബ് വിളിക്കുന്നു. എന്നിട്ട് വിപ്ലവം ജയിച്ചോ? അതുപോലെ എല്ലാം പെട്ടെന്ന് നടക്കണമെന്നില്ല’’– എം.വി.ഗോവിന്ദൻ പറഞ്ഞു. സോളാര്‍ സമരം പെട്ടെന്ന് അവസാനിപ്പിച്ചതിനു പിന്നില്‍ ഒത്തുതീര്‍പ്പാണെന്ന ആരോപണങ്ങളോടാണ് പ്രതികരണം.
സോളാര്‍ സമര ഒത്തുതീര്‍പ്പ് വിവാദത്തില്‍ മാധ്യമങ്ങള്‍ അജണ്ട സെറ്റ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളുടെ അജണ്ടയ്‍ക്കൊപ്പം പോകാന്‍ ഞങ്ങളില്ല.
മുഖ്യമന്ത്രിയുടെ ഓഫിസിനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയത് സമരത്തിന്റെ വിജയമാണ്. കേരളത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം സീറ്റിലും വിജയിക്കും. ബിജെപിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാനാകില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
പാനൂരില്‍ ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ക്കായി നിര്‍മിച്ച രക്തസാക്ഷി സ്മാരക മന്ദിര ഉദ്ഘാടനത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയോട് ചോദിക്കണമെന്നും, ഇതൊന്നും പർവതീകരിച്ച് വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.