കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിലെ പ്രതി പി.എ.സലീമിന്(39) എതിരെ രണ്ട് കേസുകൾ കൂടി റജിസ്റ്റർ ചെയ്ത് പൊലീസ്.
മോഷണത്തിനും മോഷണശ്രമത്തിനുമാണ് കേസ്. ആന്ധ്ര കർണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് സലീമിനെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയത്.
കാഞ്ഞങ്ങാട്ടെത്തിച്ച പ്രതിയുടെ അറസ്റ്റ് ഇന്നലെ പുലർച്ചെ രേഖപ്പെടുത്തി. തുടർന്ന് പ്രതിയുമായി പൊലീസ് തെളിവെടുപ്പു നടത്തി.
ഇതിനുപിന്നാലെയാണ് 2 കേസുകളിൽ കൂടി പ്രതി ചേർത്തത്. കഴിഞ്ഞ മേയിൽ കാഞ്ഞങ്ങാട്ടെ ഒരു വീട്ടിൽ കയറി മാല മോഷ്ടിച്ച സംഭവത്തിലും മറ്റൊരു വീട്ടിൽ മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിലുമാണ് കേസെടുത്തത്.
ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഇയാൾക്കെതിരെ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ പോക്സോ കേസും സുള്ള്യയിൽ മോഷണക്കേസും നിലവിലുണ്ട്.