കാസർഗോഡ്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മയക്കുമരുന്നു വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 29 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ അറസ്റ്റിൽ.
മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിലെ സെയ്യിദ് നവാസ് (29), അഹമ്മദ് ഷമ്മാസ് (20), മുഹമ്മദ് ഇസ്ഹാഖ് (22), മുഹമ്മദ് അശറഫ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മഞ്ചേശ്വരം ഇൻസ്പെക്ടർ തോൽസൺ ജോസഫ്, എസ് ഐ രതീഷ് ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫീസ് ഡ്രൈവർ ഷുക്കൂർ, പ്രശോഭ് എന്നിവർ ചേർന്ന് വ്യാഴാഴ്ച വൈകീട്ട് പൈവളിഗെയിൽ വെച്ചാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഒരാഴ്ച മുമ്പ് ഉപ്പള പത്വാടിയില്‍ വച്ച് 3.49 കിലോ എംഡിഎംഎയും 96.96 ഗ്രാം കൊക്കൈനും പേസ്റ്റ് രൂപത്തിലുള്ള ലഹരി മരുന്നുകളും എട്ട് ലഹരി ഗുളികകളും ഒരു വീട്ടില്‍ വച്ച് പിടികൂടിയിരുന്നു. സംഭവത്തിൽ പ്രതി അസ്‌കര്‍ അലി (26) യെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലു പേരെ കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റ് ചെയ്തത്.