കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട് നിയന്ത്രണംവിട്ട കാർ മൂന്നുവാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു.
സ്കൂട്ടർ യാത്രക്കാരായ തൃശൂരിലെ സുധീർ, സുഹൃത്ത് അരവഞ്ചാലിലെ സങ്കീർത്ത്, ഓട്ടോ ഡ്രൈവർ ബല്ലയിലെ സംഗീത്, ഓട്ടോ യാത്രക്കാരായ തട്ടുമ്മലിലെ മണികണ്ഠൻ, പുഷ്പലത, ബൈക്കിലുണ്ടായ കാസർകോട് നുള്ളിപ്പാടിയിലെ അംറാസ്, ഷാനിദ്, കാർ ഡ്രൈവർ ചാലിങ്കാലിലെ കുഞ്ഞിരാമൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ സുധീറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലും മറ്റുള്ളവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പടന്നക്കാട് മേൽപ്പാലത്തിനും നെഹ്‌റു കോളേജിനും ഇടയിലാണ് അപകടം. അപകടത്തിൽ നാല് വാഹനങ്ങളും തകർന്നു.
ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പരിക്കേറ്റവരെ വാഹനങ്ങളിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.
ഇതേസ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരി ഏഴിന് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ കാഞ്ഞങ്ങാട് കടപ്പുറം സ്വദേശികളായ യുവാക്കൾ മരിച്ചിരുന്നു.