കാസർകോഡ്: കാസര്‍കോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി കോൺഗ്രസ് നേതൃത്വം നൽകുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് ഉജ്ജ്വല തുടക്കം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
പത്തുവർഷത്തെ സ്വന്തം ഭരണകാലത്തെ ധവളപത്രമിറക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമില്ല, പക്ഷേ 10 വർഷം മുമ്പ് അവസാനിച്ച കോൺഗ്രസ് ഭരണകാലത്തെ ധവളപത്രം ഇറക്കാനാണ് ബിജെപിക്ക് താൽപ്പര്യം. കോൺഗ്രസ് അതിനെ സ്വാഗതം ചെയ്യുന്നതായി കെ.സി.വേണുഗോപാൽ പറഞ്ഞു.
ഇന്ത്യാ ചരിത്രത്തിൽ സുവർണ്ണലിപികളിൽ എഴുതേണ്ട ഭരണനേട്ടങ്ങളാണ് കോൺഗ്രസ് ഭരണകാലത്തുണ്ടായത്. ലോകത്തെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയതും ഭക്ഷ്യ സുരക്ഷാ നിയമം പാസാക്കിയതും യുപിഎ സർക്കാരാണ്.
യുപിഎയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 7.7 ആയിരുന്നു, എന്നാൽ നരേന്ദ്രമോദിയുടെ കീഴിൽ അത് 5.7 മാത്രമാണ്. യുപിഎയുടെ കാലത്ത് സ്വകാര്യ നിക്ഷേപം 25.9 ആയിരുന്നു. എന്നാൽ എൻഡിഎയുടെ കാലത്ത് അത് 21.9 മാത്രം. യുപിഎയുടെ കാലത്ത് ആകെ കടം 58 ലക്ഷം കോടിയായിരുന്നത്, നരേന്ദ്രമോദിയുടെ കാലത്ത് അത് 155 ലക്ഷം കോടി രൂപയായി.
യുപിഎയുടെ കാലത്ത് തൊഴിലില്ലായ്മാ നിരക്ക് 5.6% ആയിരുന്നു 40 വർഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലെത്തി 10.05. ഇപ്പോൾ ഇന്ത്യയിലെ 42% ചെറുപ്പക്കാർക്കും തൊഴിലില്ല. ആഗോള ദാരിദ്ര്യ പട്ടികയിൽ 111-ാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.
യുപിഎ ഭരണത്തിൽ പാചകവാതകത്തിന് 400 ഉണ്ടായിരുന്നപ്പോൾ സമരം ചെയ്‌ത സംഘപരിവാർ ഇപ്പോൾ എൻഡിഎ ഭരണത്തിൽ 1000 എത്തിയപ്പോൾ പ്രതികരിക്കുന്നില്ല. യുപിഎ ഗവൺമെൻ്റ് കർഷകരുടെ കടമാണ് എഴുതിത്തള്ളിയത്. എന്നാൽ 25 ലക്ഷം കോടിയുടെ കോർപ്പറേറ്റ് കടം എഴുതിത്തള്ളാൻ ആയിരുന്നു മോദിക്ക് താൽപ്പര്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് നടത്തുന്ന ഐതിഹാസികമായ രാഷ്ട്രീയ ദൗത്യമാണ് സമരാഗ്നി യാത്രയെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരൻ പറഞ്ഞു. പിണറായി വിജയന്റെ ഏകാധിപത്യ നിലപാട് എതിരെയും മോദിയുടെ വർഗീയ ഫാസിസത്തിനെതിരെയുള്ള ജനകീയ മുന്നേറ്റമാണിത്. ഇരു ഭരണത്തിലും ഈ നാട് തകരുകയാണ്. പിണറായി കുടുംബത്തിനുവേണ്ടി നിലകൊള്ളുമ്പോൾ മോദി കോപ്പറേറ്റുകൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സുധാകരൻ പറഞ്ഞു.
മോദിയും പിണറായിയും ഒരു നാണയത്തിന്റെ 2 വശങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫാസിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും സന്ധി ചെയ്താൽ വലിയ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് ചരിത്രം. രണ്ടാം മഹായുദ്ധകാലത്ത് സ്റ്റാലിനും ഹിറ്റ്ലറും തമ്മിൽ സന്ധി ചെയ്തതിനു സമാനമായ അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്.
മോദിയും പിണറായിയും തമ്മിലുള്ള അന്തർധാര നാടിന് അപകടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്ഘാടന സമ്മേളനത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. പ്രിയദർശിനി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച അഡ്വ. പഴകുളം മധുവിന്റെ 'നവകേരള മോ ? 'സർവ്വനാശമോ ?'എന്ന പുസ്തകത്തിൻ്റെ പ്രകാശനം എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി, പ്രതിപക്ഷ നേതാവിന് നൽകി നിർവഹിച്ചു.
എഐസിസി അംഗം രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, ടി.സിദ്ദിഖ്, സോണി സെബാസ്റ്റ്യൻ, പി.കെ. ഫൈസൽ എന്നിവർ പ്രസംഗിച്ചു.