കാഞ്ഞങ്ങാട്: കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ പറഞ്ഞ ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാൽ താന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ആരോപണം തെളിയിച്ചാൽകാസർകോട്ട് ജയിച്ചാൽ താൻ എംപി സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലങ്കാനയിൽ നിൽക്കുമ്പോൾ കല്യോട്ടെ രക്തസാക്ഷികളുടെ കുടുംബം വിളിച്ചു. വികാരപരമായാണ് സംസാരിച്ചത്. കോൺഗ്രസ് നേതാക്കൾ പ്രതികളുമായി ചങ്ങാത്തം കൂടിയെന്ന് പറഞ്ഞു. താൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് പിൻവലിക്കില്ലെന്നും സ്വബോധത്തോടെയാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
കാസർകോട്ടെ കോൺഗ്രസുകാരുടെ വികാരമാണ് പ്രകടിപ്പിച്ചത്. ഡിസിസി ഉൾപ്പെടെയുള്ളവർ തനിക്കൊപ്പമുണ്ട്. രക്തസാക്ഷികളുടെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ട്. മരിക്കും വരെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യില്ല.
അന്വേഷണ കമ്മീഷനെ വെച്ച സ്ഥിതിക്ക് കൂടുതൽ ഒന്നും പറയുന്നില്ല. ബാലകൃഷ്ണൻ പെരിയ മോശമായി പെരുമാറിയവർ എല്ലാം കമ്മീഷന് മുന്നിൽ മൊഴി നൽകും. എല്ലാ തെളിവുകളും കയ്യിലുണ്ട്. ബാലകൃഷ്ണൻ പെരിയ എന്തിനാണ് പ്രകോപിതനാവുന്നത് എന്നറിയില്ലെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.