കൊല്ലം: കടമെടുപ്പ് പരിധിയിൽ കേരളം നൽകിയ ഹർജി ഭരണഘടനാ ബെഞ്ചിന് വിട്ട വിധി വളരെ പ്രധാനപ്പെട്ടതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യത്ത് ഇത്തരത്തിൽ വരുന്ന ആദ്യത്തെ കേസാണിത്.
കേരളത്തിന്റെ അപേക്ഷ ഭരണഘടനാപരമായി പരിശോധിക്കേണ്ടതാണെന്ന് കോടതി വിലയിരുത്തി. ഭരണഘടന ബെഞ്ച് പരിശോധിക്കണം എന്ന വിധി പോസിറ്റിവാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പ്രധാനപ്പെട്ട ഒന്നാണിതെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തിക കാര്യങ്ങളിൽ ഇത്തരത്തിൽ ഒന്ന് ആദ്യമായാണ്. പരാതി പിൻവലിച്ചാൽ പണം തരാമെന്ന് നിലപാടിലാണ് കേന്ദ്രം. ഇതിനെ സുപ്രീം കോടതി എതിർത്തുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരാതി പിൻവലിക്കണം എന്ന കേന്ദ്രത്തിന്റെ നിലപാട് മാറ്റിയാണ് 13,000 കോടി അനുവദിച്ചത്. വിധി രാജ്യത്തെ എല്ലാ സംസഥാനങ്ങൾക്കും സഹായമാവും. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി, അർഹമായ കാര്യങ്ങൾക്ക് വേണ്ടി എവിടെയും പോകാൻ സർക്കാർ തയ്യാർ ആണ്. പണത്തിന് വേണ്ടി കേന്ദ്രത്തിന് മുന്നിൽ ധനമന്ത്രി യാചിക്കാൻ പോയി എന്ന വി മുരളീധരന്റെ പരാമർശത്തിൽ ആണ് കെ എൻ ബാലഗോപാലിന്റെ മറുപടി.
ഇന്ത്യൻ പാർലമെന്റിൽ ഈ വിഷയം നല്ല രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചില്ല. പരാതി നൽകാൻ 18 യുഡിഎഫ് എംപിമാരും തയ്യാറായില്ലെന്നും ധനമന്ത്രി പറഞ്ഞു.