മകന്റെ വാഹനം ജപ്തി ചെയ്തതിന് പിന്നാലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ പിതാവ് മരിച്ചു

മകൻ ലിനുവിന്‍റെ ട്രാവലര്‍ കഴിഞ്ഞ ദിവസം പൊലീസ് സാന്നിധ്യത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ചെയ്തതില്‍ മനംനൊന്താണ് കുഞ്ഞപ്പന്‍ ജീവനൊടുക്കിയെന്നാണ് കുടുംബം പറയുന്നത്.

New Update
death111.jpg

കൊല്ലം: മകന്റെ വാഹനം സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ചെയ്തതിന് പിന്നാലെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ പിതാവ് മരിച്ചു.പത്തനാപുരം തലവൂർ അരിങ്ങട പ്ലാങ്കാല വീട്ടിൽ കുഞ്ഞപ്പൻ (60) ആണ് മരിച്ചത്. മകൻ ലിനുവിന്‍റെ ട്രാവലര്‍ കഴിഞ്ഞ ദിവസം പൊലീസ് സാന്നിധ്യത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം ജപ്തി ചെയ്തതില്‍ മനംനൊന്താണ് കുഞ്ഞപ്പന്‍ ജീവനൊടുക്കിയെന്നാണ് കുടുംബം പറയുന്നത്.

Advertisment

മകൻ ട്രാവലർ വാഹനം വാങ്ങുന്നതിനായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 11 ലക്ഷം രൂപയാണ് വായ്പയെടുത്തത്. കോവിഡ് പ്രതിസന്ധികാലത്ത് വായ്പയുടെ തിരിച്ചടവ് മുടങ്ങി. തുടർന്ന് ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 5 ലക്ഷം രൂപ അടയ്ക്കാൻ സ്ഥാപനവുമായി ധാരണയിലെത്തിയതായി ലിനു പറയുന്നു. ഇതിലേക്കായ ലിനു 4.75 ലക്ഷം രൂപ അടച്ചിരുന്നു. ബാക്കിയുള്ള 25,000 രൂപ അടയ്ക്കാൻ അടുത്ത മാസം ചെന്നെങ്കിലും പണം സ്ഥാപനം സ്വീകരിച്ചില്ല എന്നാണ് ലിനു പറയുന്നത്.

25,000 രൂപയ്ക്കു പുറമെ ലിനു വ്യക്തി വായ്പയായി എടുത്ത രണ്ടു ലക്ഷം രൂപയും ചേർത്ത് 4 ലക്ഷം രൂപ അടയ്ക്കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടതായി ലിനു പറയുന്നത്. മറ്റ് മാര്‍ഗമില്ലാത്തതിനാല് ഇതിന് തയാറാണെന്നും ഓഗസ്റ്റ് 15 വരെ അവധി വേണമെന്നും ലിനു പണമിടപാട് സ്ഥാപനത്തെ അറിയിച്ചിരുന്നു. ഇതിനിടയിൽ ആണ് കഴിഞ്ഞ ദിവസം ലിനുവിന്റെ വാഹനം പുനലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാനം ജപ്തി ചെയ്തത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പൊലീസ് സാന്നിധ്യത്തിലായിരുന്നു ജപ്തി. ജപ്തിക്ക് പിന്നാലെ ഉച്ചയ്ക്ക് 12ന് വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞപ്പനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് 5ന് മരിച്ചു.

സംഭവത്തിൽ എസ്പിക്ക് പരാതി നൽകുമെന്ന് കുഞ്ഞപ്പന്റെ മകൻ ലിനു പറഞ്ഞു. കുഞ്ഞപ്പന്റെ ഭാര്യ: ലിസി. മകൾ: ലിൻസി.

death
Advertisment