കൊല്ലം: കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃക ചരിത്രമെഴുതിയ കൊല്ലം @ 75 പ്രദർശന വിപണനമേള തിങ്കളാഴ്ച സമാപിക്കും.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആശ്രാമം മൈതാനത്തു നടന്ന മേള ജനപങ്കാളിത്തവും വൈവിധ്യമാർന്ന കലാപരിപാടികളാലും മറക്കാനാകാത്ത അനുഭവം പകർന്നാണ് കൊടിയിറങ്ങുന്നത്.
ശീതീകരിച്ച 210 സ്റ്റാളുകളിലായി വിവിധ സർക്കാർ വകുപ്പുകൾ നേരിട്ടുള്ള സേവനവും മാർഗ നിർദേശങ്ങളും അവബോധവും ജനങ്ങൾക്ക് ലഭ്യമാക്കി.
ജലവിഭവവകുപ്പ് സൗജന്യമായി ജലം പരിശോധിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ സ്റ്റാൾ വഴി ദിവസവും ആയിരങ്ങളാണ് വിവിധ പരിശോധനകൾ നടത്തിയത്.
കെഎസ്ഇബി, വനിതാശിശു വികസനം, എക്‌സൈസ് വകുപ്പുകൾ ഏർപ്പെടുത്തിയ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാന വിതരണവും ഒരുക്കി.
പൊലീസ് വകുപ്പിന്റെ ആയുധങ്ങൾ, സെൽഫ് ഡിഫൻസ് പാഠങ്ങൾ, അഗ്നിരക്ഷാസേനയുടെ സിപിആർ ഉൾപ്പെടെയുള്ള പ്രഥമശുശ്രൂഷ, സുരക്ഷാപാഠങ്ങൾ, എക്‌സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണം, സ്റ്റാർട്ടപ്പ് മിഷന്റെ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന മാതൃകകൾ എന്നിവ ശ്രദ്ധേയമായി.
പിആർഡിയുടെ കൊല്ലത്തിന്റെ ചരിത്ര വികസനം തീം സ്റ്റാളും കൗതുകമായി. നാടിന്റെ കാർഷിക സംസ്‌കാരം വിളിച്ചോതുന്നതായിരുന്നു കാർഷികക്ഷേമ വകുപ്പിന്റെ വിപണന സ്റ്റാൾ. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സ്റ്റാൾ വഴി സൗജന്യ കെ സ്വിഫ്റ്റ്, ഉദ്യം രജിസ്‌ട്രേഷൻ സംരംഭകർക്ക് താങ്ങായി.
ഐടി മിഷൻ ഒരുക്കിയ സൗജന്യ ആധാർ ബയോ മെട്രിക് അപ്‌ഡേഷൻ, പുതിയ ആധാർ എടുക്കൽ എന്നിവ ഒട്ടേറെ പേർ വിനിയോഗിച്ചു. വ്യവസായം, സഹകരണം, കുടുംബശ്രീ സംരംഭകരുടെ സ്റ്റാളുകൾ, പട്ടികവർഗ വികസന വകുപ്പ്, ഫിഷറീസ് എന്നിവയുടെ സ്റ്റാളുകളും ചെറുസംരംഭകർക്ക് മികച്ച ഇടം നൽകി.
സ്‌പോർട്‌സ് ഏരിയ, ആക്ടിവിറ്റി കോർണറുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ കുട്ടികളുടെ പ്രിയപ്പെട്ടതായും മാറി. വയലിൻ ഫ്യൂഷൻ, നാടൻ പാട്ട്, മട്ടന്നൂരിന്റെ ചെണ്ടമേളം മുതൽ അലോഷിയുടെ ഗസൽ, ആട്ടം - തേക്കിൻകാട് ബാൻഡിന്റെ ഫ്യൂഷൻ, സ്റ്റീഫൻ ദേവസ്സിയുടെ സംഗീതനിശ നീണ്ട കലാപരിപാടികൾ നഗരരാത്രികളെ ആഘോഷമാക്കി.