/sathyam/media/post_attachments/qqfYGj1lGJ2hQORp1dtB.jpg)
കൊല്ലം: കൊല്ലത്ത് എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ന്യായീകരിച്ച് യുഡിഎഫ് കൺവീനർ എം.എം ഹസൻ.
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാൽ മർദ്ദനവും, ഗവർണർക്കെതിരെ കാട്ടിയാൽ പൊലീസ് സംരക്ഷണം നൽകുമെന്നും ഹസന്‍ വിമര്‍ശിച്ചു. ഗവർണർക്കെതിരെ പ്രതിഷേധം നടത്തുന്ന എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കാത്തത് പ്രതിഷേധാർഹമാണെന്നും എം.എം ഹസൻ പറഞ്ഞു.
കരിങ്കൊടി കാണിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഗവർണർ വഴിനടക്കാൻ എസ്എഫ്ഐ സമ്മതിക്കുന്നില്ല. വഴിനീളെ പ്രതിഷേധവും അക്രമവും. ഇത് ശരിയായ നടപടിയല്ല. ഗവർണറുടെ ആശയങ്ങളോട് വിയോജിക്കുന്നു.
സാധാരണ ഗവർണർമാരിൽ നിന്ന് വ്യത്യസ്തനാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും എം.എം ഹസൻ പറഞ്ഞു. നിലമേലിൽ വെച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം.
കരിങ്കൊടി കാണിച്ചതിൽ ക്ഷുഭിതനായ ഗവർണർ കാറിൽ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്‌ക്ക് മുന്നിൽ ഇരുന്നുകൊണ്ട് പൊലീസിനെ ശകാരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ പോകുമ്പോൾ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാത്തതെന്നും ഗവർണർ ചോദിച്ചു.