ചങ്ങനാശേരി: മുന്‍ ഭാര്യ മറ്റൊരു യുവാവിനൊപ്പം താമസമാക്കിയ വിരോധത്തില്‍ ഇതരസംസ്ഥാന തൊഴിലാളി യുവതിയെ കുത്തി വീഴ്ത്തി. ചങ്ങനാശേരി വാഴൂര്‍ റോഡിലുള്ള ബസ് സ്റ്റാന്‍ഡില്‍ ഇന്ന് ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം.
അസം സ്വദേശിയായ മോസിനി ഗോഗോയ്ക്കാണു കുത്തേറ്റത്. ഇവരുടെ മുന്‍ ഭര്‍ത്താവും എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനുമായ മധുജ ബറുവയാണു കുത്തിയത്. യുവതി സുഹൃത്തുമൊത്ത് മാര്‍ക്കറ്റിലെത്തി സാധനങ്ങള്‍ വാങ്ങിയശേഷം ഫാത്തിമപുരത്തെ താമസ സ്ഥലത്തേക്കു പോകാനായി ബസ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് അക്രമം ഉണ്ടായത്.
യുവതിയെ പല പ്രവാശ്യം കുത്തി പരുക്കേല്‍പ്പിച്ച ശേഷം പ്രതി കടന്നു കളയാന്‍ ശ്രമിക്കുകയായിരുന്നു. ബസ്റ്റാന്‍ഡില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ യാത്രക്കാർ ചേര്‍ന്നു പിടികൂടി. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കത്തികൊണ്ടു കുത്താനുള്ള ശ്രമത്തിനിടെ കൈയ്ക്കു പരുക്കേറ്റ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വേര്‍പിരിഞ്ഞ ശേഷം അസം സ്വദേശിനിയായ മോസിനി ഗോഗോ ചങ്ങനാശേരി ഫാത്തിമപുരത്ത് മറ്റൊരു യുവാവുമായി താമസിച്ചുവരുകയായിരുന്നു.
മുന്‍ ഭാര്യ മറ്റൊരു യുവാവിനൊപ്പം പോയതില്‍ പ്രതിക്കു വൈരാഗ്യം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് എറണാകുളത്തു നിന്ന് എത്തിയ പ്രതി ബസ് സറ്റാന്‍ഡ് പരിസരത്തുവെച്ചു ആക്രമിച്ചത്.