/sathyam/media/media_files/2025/10/16/mock-2025-10-16-17-49-59.jpg)
കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മോക് ഡ്രിൽ
കോട്ടയം: തീപിടുത്തമുണ്ടായാൽ അതിവേഗം രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി കോട്ടയം കളക്ടറേറ്റിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക് ഡ്രിൽ നടത്തി.
കളക്ടറേറ്റിന്റെ രണ്ടാംനിലയിൽ തീപിടിത്തമുണ്ടാകുന്നതും അഗ്‌നിരക്ഷാ സേനയെത്തി മുകൾനിലയിൽ കുടുങ്ങിക്കിടന്ന ജീവനക്കാരെ രക്ഷിക്കുന്നതും ആബുലൻസിൽ ആശുപത്രിയിലേക്കു മാറ്റുന്നതും വരെയുള്ള നടപടികളാണ് മോക്ഡ്രില്ലിന്റെ ഭാഗമായുണ്ടായിരുന്നത്.
തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടനേ അലാറം മുഴക്കി ജീവനക്കാരെ ഓഫീസ് മുറികളിൽനിന്ന് താഴെയിറക്കി.
അഞ്ചുമിനിറ്റിനുള്ളിൽ തന്നെ എത്തിയ അഗ്‌നിരക്ഷാസേന ഗോവണി ഉപയോഗിച്ച് മുകളിൽ കയറുകയും കുടുങ്ങിക്കിടന്നിരുന്നവരെ താഴെ എത്തിക്കുകയും ചെയ്തു.
ജില്ലാ ഫയർ ഓഫീസർ എസ്.കെ. ബിജു, അഗ്‌നിരക്ഷാസേന ചങ്ങനാശ്ശേരി സ്റ്റേഷൻ ഓഫീസർ അനൂപ് രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള നടപടികളിൽ രണ്ടു യൂണിറ്റ് ഫയർ എൻജിനുകളും ആംബുലൻസുകളുമുണ്ടായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/10/16/mock-2025-10-16-17-49-59.jpg)
സിവിൽ ഡിഫൻസ് ഫോഴ്സ് അംഗങ്ങൾ വോളണ്ടിയർമാരായി പ്രവർത്തിച്ചു.
പോലീസ് അധികൃതർ ഗതാഗതം നിയന്ത്രിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സംഘത്തെയും നിയോഗിച്ചിരുന്നു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, എൽ.എസ്.ജി.ഡി. പ്ലാൻ കോ ഓർഡിനേറ്റർ ശ്രീനിധി രാമചന്ദ്രൻ എന്നിവർ നടപടികൾ ഏകോപിപ്പിച്ചു.