അയ്യോ കാക്കേ പറ്റിച്ചേ; മലയാള വിശേഷങ്ങൾ പങ്കുവച്ച് കളക്ടർ

വലിയ അർത്ഥമുള്ള പാട്ടാണെന്നാണ് കരുതിയിരുന്നത്. ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് കുട്ടികൾക്കുള്ളതാണെന്ന് മനസിലായത്

New Update
chtan-kumar-meena

കോട്ടയം: ജീവിതത്തിൽ ആദ്യം കേട്ട മലയാളം പാട്ട് കാക്കേ കാക്കേ കൂടെവിടെയായിരുന്നു. സിവിൽ സർവീസ് ട്രെയിനിംഗ് അക്കാദമിയിൽ ഒരു അധ്യാപകൻ പാടിക്കേട്ടതാണ്.

Advertisment

വലിയ അർത്ഥമുള്ള പാട്ടാണെന്നാണ് കരുതിയിരുന്നത്.  ഗൂഗിളിൽ തിരഞ്ഞപ്പോഴാണ് കുട്ടികൾക്കുള്ളതാണെന്ന് മനസിലായത്. എന്നാലും എനിക്ക് ആ പാട്ട് ഇഷ്ടമാണ്-

ജില്ലാ കളക്ടർ ചേതൻകുമാർ മീണ മലയാള വിശേഷങ്ങൾ പങ്കുവച്ചപ്പോൾ സദസിൽ ചിരി പടർന്നു.

മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ജില്ലാതല ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി.

മലയാളം സിനിമകളും മലയാളും പാട്ടുകളും ഇഷ്ടമാണ്. നാട്ടിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു നിൽക്കുന്നതുകൊണ്ടാണ് മലയാള സിനിമകൾ രാജ്യാന്തര തലത്തിൽ തന്നെ ഏറെ ശ്രദ്ധ നേടുന്നത്.

ഭരണ ഭാഷ ജനങ്ങളുടെ ഭാഷയാകുമ്പോഴാണ് ഭരണം കൂടുതൽ ഫലവത്താകുന്നത്- രാജസ്ഥാൻ സ്വദേശിയായ കളക്ടർ  പറഞ്ഞു. 

വിവര-പൊതുജനസമ്പർക്ക വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ  കളക്ട്രേറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ  അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ ഭരണഭാഷാ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.

എഴുത്തുകാരനും മഹാത്മാ ഗാന്ധി സർവകലാശാലാ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് അധ്യാപകനുമായ പ്രഫ. അജു നാരായണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. 

പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, വിവര-പൊതുജനസമ്പർക്ക വകുപ്പ് അസിസ്റ്റന്റ് എഡിറ്റർ ഇ.വി. ഷിബു എന്നിവർ പ്രസംഗിച്ചു.

Advertisment