വിഷു ആഘോഷം കെങ്കേമമാക്കാന്‍ സജീവമായി വിപണി. കൃഷ്ണ വിഗ്രഹം മുതല്‍ കണി ഒരുക്കാനുള്ള കൊന്നുപ്പൂക്കള്‍ വരെ റെഡി. ഒർജിനൽ കൊന്നപ്പൂ കിട്ടിയില്ലെങ്കിൽ വിഷമിക്കേണ്ട ഒർജിനലിനെ വെല്ലും പ്ലാസ്റ്റിക് കൊന്നപ്പൂകളും വിപണിയില്‍ യഥേഷ്ടം ലഭ്യം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
vishu.1.2672290.jpg

 

Advertisment

കോട്ടയം: വിഷുക്കണി ഒരുക്കാന്‍ കൃഷ്ണ വിഗ്രഹം മുതല്‍ കണി ഒരുക്കാനുള്ള കിറ്റും കൊന്നുപൂവു വരെ റെഡി, വേണ്ടതെല്ലാം വാങ്ങാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ തിരക്കും. വിഷു ആഘോഷം കെങ്കേമമാക്കാനും വേണ്ടതെല്ലാം വാങ്ങാന്‍ ആളുകള്‍ ഇന്നും കടകളിലേക്കെത്തും.
പച്ചക്കറികള്‍ക്ക് ഉള്‍പ്പെടെ വിലക്കയറ്റമുണ്ടെങ്കിലും വിഷു ആഘോഷത്തെ ഇതൊന്നും ബാധിക്കുന്നില്ലെന്നാണു മാര്‍ക്കറ്റില്‍ നിന്നുള്ള കാഴ്ചകള്‍  പറയുന്നത്.

എം.സി. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷ്ണ പ്രതിമ വ്യാപാരം പൊടിപൊടിക്കുകയാണ്. 150 രൂപ മുതലാണു പ്രതിമകളുടെ വില. ഇത്തവണ കണിക്കൊന്ന പൂവുകള്‍ ആവശ്യം പോലെയുണ്ട്. പൂക്കാത്ത കണിക്കൊന്നകള്‍ നാട്ടില്‍ കുറവാണ്. കണിക്കൊന്നകള്‍ വിഷുവിനു വളരെനാള്‍ മുന്‍പുതന്നെ പൂത്തുതുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴ പൂ കൊഴിയാന്‍ കാരണമായെങ്കിലും കുറവുണ്ടാകില്ല. പ്ലാസ്റ്റിക് കൊന്നപ്പൂകളും വിപണിയില്‍ യഥേഷ്ടം ലഭ്യമാണ്. ഇന്നു വഴിയോരങ്ങള്‍ കേന്ദ്രീകരിച്ചു കൊന്നപ്പൂ വില്‍പ്പന പൊടിപൊടിക്കും. കഴിഞ്ഞ വര്‍ഷം ഒരു പിടി പൂവിന് 20 മുതല്‍ 50 രൂപ വരെ ഈടാക്കിയിരുന്നു.

വിഷുവിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവേ  കണി വെള്ളരിക്കായും ആവശ്യക്കാരേറെയാണ്. പെട്ടെന്ന് കേടാവുന്ന തരത്തിലുള്ളതും കറിക്കും മറ്റും സാധാരണ ഗതിയിൽ ഉപയോഗിക്കാത്തതുമാണ് കണി വെള്ളരികൾ. അതിനാൽ വിഷു വിപണി മുന്നിൽ കണ്ടാണ് കണിവെള്ളരിയുടെ കൃഷി. വിഷുവിനു 3 ദിവസം മുൻപ് വിപണി സജീവമാകും. വിഷു തലേന്നോടു കൂടി വിപണി അവസാനിക്കുകയും ചെയ്യും.

മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവാണെങ്കിലും പടക്കം വാങ്ങാന്‍ എത്തുന്നവരും ഏറെ.  ശബ്ദത്തെക്കാള്‍ വര്‍ണങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ഇനങ്ങള്‍ക്കു തന്നെയാണ് ഇത്തവണയും ആവശ്യക്കാരേറെ. കമ്പിത്തിരി, ചക്രം, മത്താപ്പൂ, റോക്കറ്റ്, സ്‌കൈ ഷോട്‌സ് എന്നിവയെല്ലാം വിഷു ആഘോഷങ്ങള്‍ക്കു മോടി കൂട്ടാന്‍ വിപണിയിലുണ്ട്.

വിഷുവിനോടനുബന്ധിച്ചു വിവിധ ഓഫറുകള്‍ പല വസ്ത്രവ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗൃഹോപകരണ വിപണിയിലും ഒട്ടേറെ ഓഫറുകളുണ്ട്. കനടത്ത ചൂടിനെ തുടര്‍ന്നു പൊടിപൊടിച്ചിരുന്ന എ.സി. വ്യാപാരം ഈ ദിവസങ്ങളില്‍ കൂടുതല്‍ സജീവമായി..