കോട്ടയം: നവകേരള സദസ്സ് പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നതെന്നും തലപ്പാവ് വെച്ച് രാജഭരണകാലത്തെ ഓർമിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വാസ്തവത്തിൽ ഈ മുഖ്യമന്ത്രിയേയും മന്ത്രിമാരെയുമാണ് കാഴ്ചബംഗ്ലാവിൽ വെക്കേണ്ടതെന്നും എങ്കിൽ ആള് കൂടുമെന്നും ചെന്നിത്തല പരിഹസിച്ചു. നവകേരള സദസ്സിനായി വാങ്ങിയ ബസ് മ്യൂസിയത്തിൽവെച്ചാൽ ലക്ഷക്കണക്കിനാളുകൾ കാണാനെത്തുമെന്ന സി.പി.എം നേതാവ് എ.കെ.ബാലന്റെ പ്രസ്താവനയോടായിരുന്നു പ്രതികരണം.
"നവകേരള സദസ്സെന്ന പേരിൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാഷ്ട്രീയപരിപാടിയാണ് നടക്കുന്നത്. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. പരാതി വാങ്ങാനാണെങ്കിൽ ഓൺലൈനിൽ വാങ്ങിയാൽ പോരേ. എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ച് മാമാങ്കം നടത്തുന്നത്"- രമേശ് ചെന്നിത്തല ചോദിക്കുന്നു. ആഡംബരം ഇല്ലെങ്കിൽ എന്തിനാണ് ഒന്നരക്കോടി രൂപ ചെലവാക്കിയത്. പരിപാടിയുടെ പേരിൽ വൻതോതിൽ പണപ്പിരിവാണ് നടക്കുന്നത്. പാർട്ടിക്കാർ ഉൾപ്പെടെ വൻ പണപ്പിരിവ് നടത്തുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.