/sathyam/media/media_files/JvcRY1dY8DnWZW1mJvTe.jpg)
കോട്ടയം: ജനങ്ങളെ മാറാരോഗികളാക്കുന്ന മാരക വിഷം ചേർത്ത ഭക്ഷ്യവസ്തുക്കൾക്കെതിരെ, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ അടിയന്തിര ഇടപെടലും കർശന നടപടികളും ഉണ്ടാകണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
അർബുദം അടക്കമുള്ള മാരകരോഗങ്ങൾ ബാധിച്ച രോഗികളെയും ആശുപത്രികളെയും കൊണ്ട് നിറയുന്ന അവസ്ഥയിലേക്കാണ് കേരളം എത്തിയിരിക്കുന്നത്.
നിരോധിച്ച നിറങ്ങളും കീടനാശിനികളും വ്യാപകമായി ഭക്ഷ്യ വസ്തുക്കളിൽ ഉപയോഗിച്ചുവരുന്നു. മാരകമായ അളവിൽ രാസവസ്തുക്കൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വിവിധതരം ധാന്യപ്പൊടികൾ, വെളിച്ചെണ്ണ, മിക്സ്ചറുകൾ, പ്ലംകേക്ക്, പാകം ചെയ്ത ചിക്കൻ, മന്തി, ആൽഫാം, പച്ചമുന്തിരി, മല്ലിപ്പൊടി, മുളകുപൊടി, തുവരപ്പരിപ്പ്, ജീരകം, ശർക്കര, പനം ശർക്കര തുടങ്ങിയ വസ്തുക്കളുടെ ഏതാനും സാമ്പിളുകൾ പരിശോധിച്ച ഭക്ഷ്യസുരക്ഷ വകുപ്പിൽ നിന്നും, ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നത്.
മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്ന നിരവധി കേന്ദ്രങ്ങൾ സംസ്ഥാനത്തിന് അകത്ത് തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടച്ചുപൂട്ടുകയും നടത്തിപ്പുകാരെ കൽത്തുറുങ്കിൽ അടയ്ക്കുകയും വേണം.
മനുഷ്യ ജീവനുതന്നെ ഭീഷണിയായ ഈ വിഷയത്തിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും അവബോധവും ശക്തമായ പ്രതിരോധവും ഉയർന്നുവരേണ്ടതാണ്.
മായംചേർക്കൽ സംബന്ധിച്ച വിവരങ്ങൾ അറിഞ്ഞിട്ടും അതിനെ പിന്തുണയ്ക്കുകയോ, നിസ്സംഗത പാലിക്കുകയോ ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ കർശ്ശന നടപടികൾ ഉണ്ടാകണമെന്നും ആനന്ദകുമാർ ആവശ്യപ്പെട്ടു.