/sathyam/media/media_files/2025/10/13/aimanam-grama-panchayat-2025-10-13-13-01-27.jpg)
കോട്ടയം: അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ ജനസമക്ഷം അവതരിപ്പിച്ച് അയ്മനം ഗ്രാമപഞ്ചായത്ത് വികസന സദസ്. ഈ കാലയളവിൽ പഞ്ചായത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഭവന നിർമാണ പദ്ധതിയായ ലൈഫിലുടെ 141 പേർക്ക് വീട് നൽകി. 60 കുടുംബങ്ങൾക്കി വീടു നിർമാണം പുരോഗമിക്കുകയാണ്.
പഞ്ചായത്തിൽ ആകെ യുണ്ടായിരുന്ന 21 അതിദരിദ്രരെയും അതിദാരിദ്ര്യനിർമാർജ്ജന പദ്ധതിയിലൂടെ ആ സ്ഥിതിയിൽ നിന്ന് മോചിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ എല്ലാ സർക്കാർ സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠനത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കി. ഇതിനായി നാലു കോടിയോളം രൂപ ചെലവഴിച്ചു. വനിതകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വനിതാ ഫിറ്റ്നസ് സെൻ്റർ തുറന്നു..
വയോജനങ്ങൾക്കായി കട്ടിലുകൾ വിതരണം ചെയ്യുകയും പകൽ വീട് നിർമിക്കുകയും ചെയ്തു. കാർഷിക മേഖലയ്ക്കായി രണ്ടു കോടി 36 ലക്ഷം രൂപ വിനിയോഗിച്ചു. 342 പേരെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന് പിന്തുണ നൽകാൻ പഞ്ചായത്തിന് സാധിച്ചു.
മാലിന്യ സംസ്കരണത്തിനായി 35 മിനി എം.സി.എഫും 37 ബയോഗ്യാസ് പ്ലാൻറ്റുകളും എം.സി.എഫുകളും സ്ഥാപിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി, പിഴ ചുമത്തി.
പഞ്ചായത്തിനായി ഒരു പൊതു ശ്മശാനം കൂടി വേണമെന്നതായിരുന്നു തുറന്ന ചർച്ചയിൽ പൊതുജനങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിലൊന്ന്.
വെള്ളപ്പൊക്ക സാധ്യതാ പ്രദേശമായതിനാൽ തോടുകളുടെ ആഴം കൂട്ടണമെന്നും നാടൻ കലകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ കേന്ദ്രം വേണമെന്നും പഞ്ചായത്ത് ലൈബ്രറി നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.